മതംമാറിയതിന് സഹോദരിമാരെ തടവിലിട്ടു: യുപി സർക്കാരിന് പിഴയിട്ട് കോടതി

ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം മതത്തിലേയ്‌ക്ക് മാറിയ സഹോദരിമാരെ നിയമവിരുദ്ധ തടങ്കലിൽ പാർപ്പിച്ചതിന് പിതാവിനും യുപി സർക്കാരിനും 25 ലക്ഷം രൂപ പിഴ വിധിച്ച് അലഹബാദ് ഹൈക്കോടതി. 20, 35 വയസുള്ള സഹോദരിമാർ സ്വന്തം ഇഷ്‌ടപ്രകാരമാണ് മതം മാറിയതെന്നും അവരെ തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സർക്കാർ അതിൽ പരാജയപ്പെട്ടുവെന്നും ജസ്‌റ്റിസ് സന്ദീപ് ജയിൻ ഉത്തരവിൽ പറഞ്ഞു. തുക ഇരുപക്ഷവും തുല്യമായാണ് പിഴത്തുക നൽകേണ്ടത്.
കോടതി നിർദേശപ്രകാരം പെൺകുട്ടികളെ ഹാജരാക്കി അവരുടെ മൊഴി എടുത്ത ശേഷമാണ് ഉത്തരവ്. മതം മാറ്റത്തിന് ബാഹ്യ സമ്മർദ്ദമുണ്ടായിട്ടില്ല. അതിനാൽ യുപി പൊലീസ് ചുമത്തിയ അനധികൃത മതംമാറ്റ നിരോധന നിയമം നിലനിൽക്കില്ല. വ്യാജ തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയ ശേഷം 2021 മുതൽ പെൺകുട്ടികളെ വീട്ടിൽ തടവിലിട്ടു. ഒരു കുറ്റവും ചെയ്യാത്ത രണ്ട് അഭ്യസ്‌തവിദ്യരായ പെൺകുട്ടികളുടെ സ്വാതന്ത്ര്യം പിതാവും പൊലീസും ചേർന്ന് നിഷേധിച്ചു. വ്യക്തിസ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായ ഉറപ്പ് കുടുംബപരമായ എതിർപ്പിനോ, സാമൂഹിക യാഥാസ്ഥിതികതയ്‌ക്കോ, എക്സിക്യൂട്ടീവ് നിസ്സംഗതയ്‌ക്കോ വഴങ്ങാൻ പാടില്ല. അങ്ങനെയുണ്ടായാൽ അത് ഭരണഘടനാ ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെയാണ് ബാധിക്കും. രണ്ട് വ്യക്തികളുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ പരമാധികാരത്തിനോ സമഗ്രതയ്‌ക്കോ ഒരുകോട്ടവും വരുത്തില്ലെന്നും കോടതി വ്യക്തമാക്കി. ഏഴ് ദിവസത്തിനുള്ളിൽ ഇവരുടെ പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ, ബാങ്ക് രേഖകൾ, സ്വകാര്യ വസ്തുക്കൾ എന്നിവ കൈമാറാനും കോടതി ഉത്തരവിട്ടു.









0 comments