കീവിൽ മിസൈൽ ആക്രമണവുമായി വീണ്ടും റഷ്യ: അഞ്ച് മരണം, 20 പേർക്ക് പരുക്ക്

റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപമുള്ള കാറിലെ തീ അണയ്ക്കുന്ന ഉക്രയ്ൻ അഗ്നിശമന സേനാംഗം Image courtesy Darya NAZAROVA / AFP
കീവ്: ഉക്രയ്ൻ നഗരങ്ങൾക്ക് നേരെ മിസൈൽ ആക്രമണവുമായി വീണ്ടും റഷ്യ. ഉക്രയ്നിലെ തെക്കുകിഴക്കൻ നഗരമായ സപോറീഷ്യയിലും തലസ്ഥാനമായ കീവിലും ആക്രമണമഴിച്ചുവിട്ട് റഷ്യ. ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് കീവിൽപലയിടത്തും തീപിടിത്തമുണ്ടായി. കീവിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ വെയർഹൗസുകൾക്ക് തീപിടിച്ചതായും ഒരാൾക്ക് പരുക്കേറ്റതായും കിയവ് മിലിറ്ററി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.റഷ്യൻ സൈന്യം മിസൈലുകളും വ്യോമാക്രമണ ബോംബുകളും ഉപയോഗിച്ചാണ് നഗരത്തെ ആക്രമിച്ചതെന്ന് സപോറീഷ്യ റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ ഇവാൻ ഫെഡോറോവ് വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കീവിലും സപോറീഷ്യയിലും വ്യോമാക്രമണ മുന്നറിയിപ്പുകൾ നൽകി. കീവിലെ എയർ റൈഡ് മുന്നറിയിപ്പ് 40 മിനിറ്റിനു ശേഷം പിൻവലിച്ചെങ്കിലും അർദ്ധരാത്രി കഴിഞ്ഞതോടെ വീണ്ടും നൽകി. വൈദ്യസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് കീവ് മേയർ പറഞ്ഞു.
കീവിൽ നടന്നത് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും തീപിടിത്തവും വൈദ്യുതി തടസ്സവും ഉണ്ടാകുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉക്രയ്ൻ നഗരങ്ങൾക്ക് നേരെ റഷ്യ മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു.









0 comments