print edition വർഷകാലസമ്മേളനം ഇന്ന് അവസാനിക്കും; മോദിയും ഷായും എവിടെ ?

ന്യൂഡൽഹി: പാർലമെന്റ് വർഷകാലസമ്മേളനം വ്യാഴാഴ്‌ച അവസാനിക്കാനിരിക്കെ ബുധനാഴ്‌ചയും ഇരുസഭകളിലും ഹാജരാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. രാമക്ഷേത്രത്തിലെ കാണിക്കകൊള്ള, ജന്തർമന്തറിലെ വിദ്യാർഥി വേട്ട തുടങ്ങിയ വിഷയങ്ങളിൽ സഭയിൽ വിശദീകരണം നൽകാൻ ഇരുവർക്കും ധൈര്യമോ ആത്മവിശ്വാസമോ ഇല്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു.
അതേസമയം, പ്രതിപക്ഷത്തിന്റെ ഏത് ചോദ്യത്തിനും ഉത്തരമേകാൻ റെഡിയാണെന്ന് സഭയ്‌ക്ക് പുറത്ത് അമിത്‌ഷാ അവകാശപ്പെട്ടു. ‘പ്രതിപക്ഷം തയ്യാറാണെങ്കിൽ ഇന്ന് പകൽ മൂന്ന് മുതൽ നാളെ പകൽ മൂന്ന് വരെ ചർച്ച നടത്താം. മുഴുവൻ സമയവും ഞാൻ സഭയിലുണ്ടാകും. എല്ലാ ചോദ്യത്തിനും മറുപടി നൽകും.’– വർഷകാല സമ്മേളനം തുടങ്ങിയ ജൂലൈ 20 മുതൽ ഇരുസഭകളിലും ഹാജരാകാത്ത അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കും അമിത് ഷാ കത്ത് നൽകി. എന്നാൽ, അമിത് ഷായുടെ പ്രസംഗം കേൾക്കാൻ ആർക്കും താൽപര്യമില്ലെന്നും കൃത്യമായ ഉത്തരങ്ങളാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ജന്തർമന്തറിലെ വിദ്യാർഥിവേട്ടയും രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയും ഉന്നയിച്ച് ബുധനാഴ്‌ചയും പ്രതിപക്ഷം ഇരുസഭകളും സ്‌തംഭിപ്പിച്ചു.
പ്രതിഷേധങ്ങൾക്കിടെ ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി ബില്ലും കേരളത്തിന്റെ ഒൗദ്യോഗിക നാമം മാറ്റുന്ന ബില്ലും രാജ്യസഭയും പാസാക്കിയതോടെ പാർലമെന്റ് അംഗീകാരമായി. ഖനി, ധാതു സംരക്ഷണ നിയന്ത്രണ ഭേദഗതി ബിൽ ചർച്ച കൂടാതെ ലോക്‌സഭ പാസാക്കി. ‘അദാനി...അദാനി..’ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ഇൗ ബില്ലിനെ എതിർത്തു. എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയവും ശബ്‌ദവോട്ടിൽ ലോക്‌സഭ കടന്നു. വിവിധ വിഷയങ്ങളിൽ പാർലമെന്റിന് പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടർന്നു.










0 comments