ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്
പൊരുതി വീണു; ട്രീസ- ഗായത്രി സഖ്യം തലയുയർത്തി മടങ്ങി

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ- ഗായത്രി സഖ്യം തലയുയർത്തി മടങ്ങി. ചൈനയുടെ ലിയു ഷെങ് ഷു–ടാൻ നിങ് സഖ്യത്തിന് മുന്നിലാണ് താരങ്ങൾ പൊരുതി വീണത്.
ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമായിരുന്നു തോൽവി. സെമി ഫൈനലിൽ തോറ്റെങ്കിലും ചാമ്പ്യൻഷിപ്പിൽ അവശേഷിച്ച ഏക ഇന്ത്യക്കാരായ ഇരുവരും വെങ്കൽ മെഡൽ സ്വന്തമാക്കി. മെഡല്‍ നേടുന്ന ആദ്യ മലയാളിയായി ട്രീസ മാറി. സ്കോർ: 21-18, 13-21, 8-21
ലോക റാങ്കിങ്ങിൽ 39–ാം സ്ഥാനത്തുള്ള ട്രീസ–ഗായത്രി സഖ്യം യാതൊരു പതർച്ചയുമില്ലാതെയാണ് ആദ്യം ചൈനീസ് താരങ്ങളെ നേരിട്ടത്. 7-2 ന് ശക്തമായ നിലയിൽ മുന്നേറി. എന്നാൽ തുടർച്ചയായി ഒമ്പത് പോയന്റുകൾ നേടി ചൈനീസ് താരങ്ങൾ തിരിച്ചടിച്ചു. 13-13 എന്ന നിലയിലേക്ക് മാറിയതിന് ശേഷമാണ് ഇന്ത്യൻ സംഖ്യം 21-18ന് കളി പിടിച്ചു. എന്നാൽ പിന്നീടുള്ള രണ്ട് സെറ്റുകൾ ചൈന സ്വന്തമാക്കുകയായിരുന്നു.
15 വർഷത്തെ ഇടവേളക്കുശേഷമാണ് വനിതാ ഡബിൾസില്‍ ഇന്ത്യ മെഡൽ നേടുന്നത്. 2011ൽ ജ്വാല ഗുട്ട–അശ്വനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം പി വി സിന്ധുവാണ്– 5. 2019ൽ വനിതാ സിംഗിൾസിൽ സ്വർണം നേടി. 2017ലും 2018ലും വെള്ളിയുണ്ടായിരുന്നു. 2013ലും 2014ലും വെങ്കലം. സൈന നെഹ്‌വാൾ 2015ൽ വെള്ളിയും 2017ൽ വെങ്കലവും കരസ്ഥമാക്കി.
പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്–ചിരാഗ് ഷെട്ടി സഖ്യത്തിന് 2022ലും 2025ലും വെങ്കലമുണ്ടായിരുന്നു. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 2021ൽ വെള്ളി നേടിയപ്പോൾ ലക്ഷ്യാസെന്നിന് വെങ്കലം കിട്ടി. മലയാളിയായ എച്ച് എസ് പ്രണോയ് 2023ൽ പുരുഷ സിംഗിൾസ് വെങ്കലം സ്വന്തമാക്കി. 2019ൽ ബി സായ് പ്രണീതിനും വെങ്കലമാണ്. വനിതാ ഡബിൾസിൽ ജ്വാല ഗുട്ടയും അശ്വനി പൊന്നപ്പയും 2011ൽ ആദ്യമായി വെങ്കല മെഡൽ കൊണ്ടുവന്നു. പിന്നീട് ഇത്തവണയാണ് ഇൗ വിഭാഗത്തിലെ നേട്ടം. പുരുഷ സിംഗിൾസിൽ പ്രകാശ് പദുക്കോൺ 1983ൽ വെങ്കലം നേടിയിട്ടുണ്ട്.








0 comments