കന്നിക്കാർ മിന്നിച്ചു; നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയം

അരോമ ചുണ്ടൻ
ആലപ്പുഴ: തീപാറുന്ന പോരാട്ടത്തിൽ വമ്പൻ ക്ലബുകളെ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ അരോമ ചുണ്ടൻ മറികടന്നപ്പോൾ പുന്നമടക്കായലിൽ പിറന്നത് പുതുചരിത്രം. തങ്ങളുടെ ആദ്യ മത്സരത്തിൽതന്നെ നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ വിജയികളായി. പുതിയ വള്ളവും പുതിയ ടീമും ഫോട്ടോഫിനീഷിൽ കപ്പുയർത്തി.
നീറ്റിലിറക്കി 13-ാം ദിവസം ആദ്യമായി പങ്കെടുത്ത മൂലം ജലോത്സവത്തിൽ പ്രമുഖടീമുകളെ പരാജയപ്പെടുത്തി രാജപ്രമുഖൻ ട്രോഫിനേടിയാണ് അരോമ വരവറിയിച്ചത്. അരോമ ബോട്ട്ക്ലബിന്റെ കൈ കരുത്തിൽ ചമ്പക്കുളം കൊണ്ടാക്കല്‍ പള്ളി ഹാളിൽ തുഴച്ചിൽ താരങ്ങൾക്കായി 40 ദിവസം പരിശീലന ക്യാമ്പ് നടത്തി. കായികവും മാനസികവുമായ കരുത്ത് പകരാൻ വ്യായാമമുറകള്‍ പഠിപ്പിച്ചശേഷമായിരുന്നു തുഴച്ചിൽ പരിശീലനം.
ചുണ്ടന്‍വള്ളങ്ങളുടെ ശില്പി സാബു ആചാരിയാണ് അരോമയുടെ നിർമാണം. 128 അടി നീളം, 64 ഇഞ്ച് വീതി, 22 ഇഞ്ച് താഴ്ചയുമുണ്ട്. അരോമ ബോട്ട് ക്ലബിനുവേണ്ടി 85 പേരാണ് തുഴയെറിയുന്നത്. കൂടാതെ അഞ്ച് അമരക്കാരും ഏഴ് നിലക്കാരും ഉള്‍പ്പടെ ആകെ 97 പേരുണ്ട്.
സിനിമ നടൻ രഞ്ജിത് സജീവാണ് ക്യാപ്റ്റന്‍. അരോമഗ്രൂപ്പ് ചെയര്‍മാന്‍ പി കെ സജീവ് ( പ്രസിഡന്റ്) ആന്‍ സജീവ് (വൈസ് പ്രസിഡന്റ്), സജീഷ്‌കുറുപ്പ് (സെക്രട്ടറി), അനീഷ് (ട്രഷറര്‍) എന്നിവരാണ് ക്ലബ് ഭാരവാഹികള്‍.









0 comments