പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ; കേരളത്തിലെ റെയിൽവേ വികസനത്തെ പൂർണമായി തകർക്കുന്നത്: കെ രാധാകൃഷ്ണൻ എംപി

ന്യൂഡൽഹി : പാലക്കാട് ഡിവിഷന്റെ ജീവനാഡിയായ മംഗലാപുരം മേഖലയെ വെട്ടിമാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷന് നൽകാനുള്ള കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്യായമായ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി. ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് എംപി കത്തയച്ചു.
കേരളത്തിലെ റെയിൽവേ വികസനത്തെയും യാത്രാസൗകര്യങ്ങളെയും പൂർണ്ണമായി തകർക്കുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന മാർഗങ്ങളായ മംഗലാപുരം പോർട്ട്, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നീ സ്റ്റേഷനുകൾ നഷ്ടപ്പെടുന്നതോടെ ഡിവിഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും, ഭാവിയിൽ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുകയും ചെയ്യും.
മംഗലാപുരം കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കേരളത്തിലെ ട്രെയിൻ ശൃംഖലയെ ഇത് ബാധിക്കുമെന്നതിനാൽ മലബാറിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ നീട്ടുന്നതിനുമുള്ള സാധ്യതകൾ പൂർണ്ണമായും അടയും. കൂടാതെ, മേഖലയിലെ വികസന മുൻഗണനകൾ കർണാടകയിലേക്ക് മാറ്റപ്പെടുകയും കേരള അതിർത്തി വരെയുള്ള പാത ഇരട്ടിപ്പിക്കൽ മന്ദഗതിയിലാവുകയും ചെയ്യും. തിരുവനന്തപുരവും പാലക്കാടും കോർത്തിണക്കി കേരളത്തിന് ഒരു പ്രത്യേക റെയിൽവേ സോൺ വേണമെന്ന പതിറ്റാണ്ടുകളുടെ ന്യായമായ ആവശ്യത്തെയും ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെയും സീനിയോറിറ്റിയെയും തീരുമാനം പ്രതികൂലമായി ബാധിക്കും. 2026 ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കാനും, പാലക്കാട് ഡിവിഷന്റെ പൂർണ്ണരൂപം നിലനിർത്താനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് രാധാകൃഷ്ണൻ എം പി ആവശ്യപ്പെട്ടു.









0 comments