print edition ബജറ്റ് സമ്മേളനം ഒന്നാംഘട്ടത്തിന് സമാപനം; മോദി സർക്കാരിനെ വിടാതെ പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ –യുഎസ് വ്യാപാര കരാറിലടക്കം മോദി സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ച ബജറ്റ് സമ്മേളനത്തിന്റെ ഒന്നാംഘട്ടത്തിന് സമാപനം. മാർച്ച് ഒന്പതിന് ആരംഭിക്കുന്ന രണ്ടാംഘട്ടം ഏപ്രിൽ രണ്ട് വരെ തുടരും.
രണ്ടാംഘട്ടം ചേരുന്നതിന് മുമ്പുള്ള ഇടവേളയിൽ പാർലമെന്ററി സമിതികൾ വിവിധ വകുപ്പുകൾക്ക് കേന്ദ്രബജറ്റിലെ വകയിരുത്തലുകൾ പരിശോധിക്കും.
ഇന്ത്യ– യുഎസ് വ്യാപാരകരാറിലെ ദുരൂഹതകൾ നീക്കണം, കരസേനാ മുൻമേധാവി എം എം നരവനേയുടെ പുസ്‌തകത്തിലെ വിവാദ ഭാഗങ്ങൾ ചർച്ച ചെയ്യണം, കുപ്രസിദ്ധ എപ്‌സ്‌റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും പേരുകൾ വന്നത് വിശദീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം വെള്ളിയാഴ്‌ചയും പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു.
സ്‌പീക്കർ ഓംബിർളയ്‌ക്ക് പകരം സഭ നിയന്ത്രിച്ചിരുന്ന സന്ധ്യാറായ് പകൽ 12 വരെ സഭാനടപടികൾ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോൾ കേന്ദ്രമന്ത്രിമാർ അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചു. ഇതിനുപിന്നാലെ സഭ പിരിയുകയാണെന്ന പ്രഖ്യാപനവുമുണ്ടായി.
ശൂന്യവേളയ്‌ക്കും ചോദ്യോത്തരവേളയ്‌ക്കും ശേഷം രാജ്യസഭയും മാർച്ച് ഒന്പത് വരെ പിരിഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും രേഖയിൽനിന്ന് നീക്കിയതിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻഖാർഗെ പ്രതിഷേധിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി അംഗം നിഷികാന്ത് ദുബേയുടെ നോട്ടീസിൽ സ്‌പീക്കറുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.










0 comments