ട്രെയിനപകടത്തില്‍ മരിച്ച 16 കാരന്‍റെ മാതാപിതാക്കള്‍ക്ക് 17 വർഷത്തിന് ശേഷം നഷ്ടപരിഹാരം

ബോംബെ ഹൈക്കോടതി | image credit: times of india
മുംബൈ: ട്രെയിനിൽ നിന്ന് വീണ് മരിച്ച 16 കാരന് 17 വർഷത്തിന് ശേഷം നഷ്ടപരിഹാരത്തുക നൽകാൻ ഉത്തരവിട്ട് കോടതി. ബോംബെ ഹൈക്കോടതിയാണ് 16 കാരന്റെ മാതാപിതാക്കൾക്ക് എട്ട് ലക്ഷം നൽകാൻ ഉത്തരവിട്ടത്.
2009 ജൂൺ 20 നാണ് കൂലിപ്പണിക്കാരനായിരുന്ന ആരോഗ്യരാജ് ചെട്ടിയാർ ട്രെയിനിൽ നിന്ന് വീണ് മരിക്കുന്നത്. ലോക്കൽ ട്രെയിനിനുള്ളിലെ അമിത തിരക്ക് കാരണം ജോഗേശ്വരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ ആരോഗ്യരാജ് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ശേഷം ചെട്ടിയാരുടെ മാതാപിതാക്കളായ രായപ്പയും വിക്ടോറിയയും റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി. എന്നാൽ യുവാവ് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയിൽവേയുടെ വാദത്തെ തുടർന്ന് 2016ൽ ഹർജി തള്ളുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ വീണ്ടും ഹർജി നൽകി. ആരോഗ്യരാജിന്റെ പക്കൽ സാധുവായ ടിക്കറ്റുണ്ടായിരുന്നുവെന്ന് അവർ കോടതിയിൽ പറഞ്ഞു. ഒടുവിൽ ട്രെയിനിൽ നിന്നുള്ള അബദ്ധവശാലുള്ള വീഴ്ചയാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ചെട്ടിയാരുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയും ചെയ്തു.









0 comments