വീണ്ടും ചോരക്കളമായി കശ്മീര്‍ താഴ്‍വര ; തകർന്നത് കേന്ദ്രത്തിന്റെ അവകാശവാദം


എം പ്രശാന്ത്
Published on Apr 23, 2025, 04:00 AM | 2 min read
ന്യൂഡൽഹി : പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ജമ്മു കശ്‌മീരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും വികസനപാതയിൽ പ്രദേശം കുതിക്കുകയാണെന്നുമുള്ള കേന്ദ്രസർക്കാർ അവകാശവാദങ്ങളാണ് പഹൽഗാമിലെ ഭീകരാക്രമണത്തിലൂടെ ഒരിക്കൽകൂടി തകർന്നുവീണത്. ജമ്മു കശ്‌മീരിലെ ആഭ്യന്തര സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതല യോഗം ചേർന്ന് ദിവസങ്ങൾക്കുള്ളിലാണ് ആക്രമണമെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ഭീകരാക്രമണത്തിന് ഇരയായത്. 2019ൽ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഇത്രയധികംപേർ കൊല്ലപ്പെടുന്ന ഭീകരാക്രമണം കശ്‌മീരിൽ ഇതാദ്യമാണ്. 2017 ജൂലൈയിൽ അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു.
കശ്‌മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ചുവർഷം പിന്നിട്ടിട്ടും ഭീകരശ്രംഖലയെ ഇല്ലായ്‌മ ചെയ്യാനായിട്ടില്ലെന്നതിന് തെളിവാണ് തുടരുന്ന ഭീകരാക്രമണങ്ങൾ. ജമ്മുവിലും സമീപകാലത്ത് ഒട്ടനവധി ഭീകരാക്രമണങ്ങളുണ്ടായി. കേന്ദ്രസേനയെയും സൈന്യത്തെയുമാണ് ഭീകരർ നേരത്തെ ലക്ഷ്യമിട്ടിരുന്നതെങ്കിൽ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള കാലയളവിൽ വിനോദസഞ്ചാരികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് കൂടുതലായി ആക്രമിക്കപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളികളെ തെരഞ്ഞുപിടിച്ചുള്ള ആറ് ഭീകരാക്രമണങ്ങൾ കഴിഞ്ഞവർഷം ജമ്മു കശ്‌മീരിലുണ്ടായി. ജമ്മു മേഖലയിൽ തദ്ദേശവാസികളും ഭീകരരുടെ തോക്കിന് ഇരയായി.
ജമ്മു കശ്‌മീരിലെ സ്ഥിതിഗതികളെ കുറിച്ച് പാർലമെന്റിൽ സമീപകാലത്തുണ്ടായ ചർച്ചകളിലെല്ലാം ഭീകരാക്രമണങ്ങൾ ഇല്ലാതായെന്ന അവകാശവാദമാണ് അമിത് ഷാ നടത്തിയിരുന്നത്. ജമ്മു കശ്‌മീരിന്റെ മുഖഛായ മാറുകയാണെന്നും വലിയ വികസനകുതിപ്പിലേക്ക് നീങ്ങുകയാണെന്നും അവകാശപ്പെട്ടു. ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനോ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനോ മോദി സർക്കാർ തയ്യാറായിരുന്നില്ല. സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് താൽപ്പര്യമില്ലാതെ നടത്തിയത്. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ പല അധികാരങ്ങളും എടുത്തുമാറ്റിയ ശേഷമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിൽ ഇന്ത്യാ കൂട്ടായ്‌മയുടെ സർക്കാർ ജമ്മു കശ്‌മീരിൽ അധികാരത്തിൽ വന്നെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ഇപ്പോഴും ലെഫ് ഗവർണറിലൂടെ കേന്ദ്രസർക്കാർ തന്നെയാണ്.
ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ
2019 ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് സൈനികവാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കുരിതിയാണ് പഹൽഗാമിലുണ്ടായത്. അന്ന് സേനാവാഹനവ്യൂഹത്തിനുനേരെ സ്ഫോടക വസ്തുനിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. 40 സൈനികരാണ് വീരമൃത്യുവരിച്ചത്.
● 2000 മാർച്ച്
അനന്ത്‌നാഗ് ജില്ലയിലെ ഛത്തിസിങ്‌പോര ഗ്രാമത്തിൽ സിഖ് വിഭാഗത്തെ ലക്ഷ്യമിട്ട് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു.
● 2000 ആഗസ്ത്
നുൻവാൻ ബേസ് ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിൽ അമർനാഥ് തീർഥാടകർ ഉൾപ്പെടെ മുപ്പത്തിരണ്ട് പേർ കൊല്ലപ്പെട്ടു.
● 2001 ജൂലൈ
അനന്ത്‌നാഗിലെ ശേഷ്‌നാഗ് ബേസ് ക്യാമ്പിൽ 13 അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ടു.
● 2001 ഒക്ടോബർ
ശ്രീനഗറിലെ ജമ്മുകശ്മീർ സംസ്ഥാന നിയമസഭ സമുച്ചയത്തിൽ കാർബോംബാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു.
● 2002
ചന്ദൻവാരി ബേസ് ക്യാമ്പിൽ ഭീകരാക്രമണത്തിൽ 11 അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ടു.
● 2002 നവംബർ
ജമ്മു -ശ്രീനഗർ ദേശീയ പാതയിൽ തെക്കൻ കശ്മീരിലെ ലോവർ മുണ്ടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒമ്പത് സുരക്ഷാ സേനാംഗങ്ങളും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ പത്തൊൻപത് പേർ മരിച്ചു.
● 2003 മാർച്ച്
തെക്കൻ കശ്മീരിലെ ഷോപിയാൻ പ്രദേശത്തെ നാദിമാർഗ് ഗ്രാമത്തിൽ അജ്ഞാതർ 24 പേരെ വെടിവച്ചുകൊന്നു.
●2005 ജൂൺ
പുൽവാമയിലെ സർക്കാർ സ്കൂളിന് മുന്നിലുള്ള തിരക്കേറിയ മാർക്കറ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് രണ്ട് സ്കൂൾ കുട്ടികൾ ഉൾപ്പെടെ 13 സാധാരണക്കാരും മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
● 2006 ജൂൺ 12
കുൽഗാമിൽ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു.
● 2017 ജൂലൈ
കുൽഗാമിൽ അമർനാഥ് യാത്രാ ബസിനു നേരെയുണ്ടായ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.
0 comments