നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങൾ ഇൗ മണ്ണിൽ ശാശ്വതമാക്കുമെന്ന് പ്രവർത്തകർ; ശരീരം പഠനാവശ്യത്തിന് നല്‍കാന്‍ സിപിഐഎം

ചെന്നൈ: നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങൾ ഇൗ മണ്ണിൽ ശാശ്വതമാക്കുമെന്ന് സിപിഐ എം പ്രവർത്തകർ രക്തസാക്ഷി–അനുസ്‌മരണ വേളകളിൽ മുഴുക്കുന്ന മുദ്രാവാക്യമാണ്. ഏറ്റുവിളിക്കുന്ന മുദ്രാവാക്യം നടപ്പാക്കാനുള്ളതാണെന്ന് ഉറപ്പിക്കുകയാണ് ചെന്നെയിലെ പ്രവർത്തകർ.
ഇതിനോടകം 1,500-ലധികം നേതാക്കളും കേഡര്‍മാരും മരണശേഷം ശരീരം മെഡിക്കൽ ഗവേഷണത്തിനായി ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പുവച്ച് കഴിഞ്ഞു. മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു തീരുമാനം.
യെച്ചൂരിയുടെ ചരമവാർഷികത്തിൽ തമിഴ്‌നാട് ശരീരദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം പി വാസുകി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി യെച്ചൂരിയുടെ മൃതദേഹം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് നൽകിയിരുന്നു.
മരണത്തിലും വിവേചനമുള്ള ശവസംസ്‌കാര രീതികളാണ് ജാതി വ്യവസ്ഥയിലുള്ളത്. സംസ്‌കരിക്കുന്നതിനോ ദഹിപ്പിക്കുന്നതിനോ പകരം ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പുരോഗതിക്കായി നമ്മുടെ മൃതദേഹങ്ങൾ സമർപ്പിക്കണം–സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, മുതിർന്ന നേതാക്കളായ ടി കെ രംഗരാജൻ, കെ സാമുവൽരാജ് തുടങ്ങിയവർ പങ്കെടുത്തു.









0 comments