ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച: 1,200 ലധികം റോഡുകൾ അടച്ചു

സിംല : ഹിമാചൽ പ്രദേശിലുടനീളം കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം 1,250ഓളം റോഡുകൾ അടച്ചുപൂട്ടി. റോഡുകൾ അടച്ചത് സാധാരണ ജന ജീവിതത്തെ സാരമായി ബാധിച്ചു. റോഡ് ബന്ധം പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് റോഡുകൾ അടച്ചുതുടങ്ങിയത്. അവ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഹിമാചൽ പ്രദേശിലുടനീളം വിവിധ സ്ഥലങ്ങളിൽ സ്നോ ബ്ലോവറുകളും ജെസിബി മെഷീനുകളും വിന്യസിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
മഞ്ഞുവീഴ്ച ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും, വളരെക്കാലത്തിന് ശേഷമുണ്ടായ മഞ്ഞുവീഴ്ച ആശ്വാസം നൽകിയിട്ടുണ്ടെന്നും മന്ത്രി വാദിച്ചു. "സംസ്ഥാനത്തെ ജനങ്ങൾ വളരെക്കാലമായി മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിച്ചിരുന്നു, അത് നല്ല അളവിൽ സംഭവിച്ചു. എല്ലാ ദൈവങ്ങൾക്കും നന്ദി പറയുന്നു, കാരണം ഇത് വരാനിരിക്കുന്ന വിളകൾക്ക് ഗുണം ചെയ്യുമെന്ന വിചിത്ര വാദവും മന്ത്രി പങ്കുവച്ചു.
റോഡുകൾ വൃത്തിയാക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷപെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റോഡ് അടച്ചിട്ടിട്ടും, ഗതാഗതക്കുരുക്കുകളും, കാലാവസ്ഥാ മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും വിനോദസഞ്ചാരികൾ മഞ്ഞുവീഴ്ച ആസ്വദിക്കാനായി സംസ്ഥാനത്തെത്തുന്നത് തുടരുകയാണ്. വരും ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ തദ്ദേശീയരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.










0 comments