ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കാനുള്ള ആവശ്യം ശക്തമാക്കി വീണ്ടും പ്രതിപക്ഷ നീക്കം

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. നേരത്തെ നൽകിയ നോട്ടീസുകൾ തള്ളപ്പെട്ടെങ്കിലും, കൂടുതൽ ശക്തമായ നീക്കങ്ങളുമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് തുടര്‍ച്ചയായാണ് പ്രതിപക്ഷം നീക്കം ശക്തമാക്കിയിരിക്കുന്നത്. ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കുന്നതിൽ പരാജയപ്പെട്ടു, എക്സിക്യൂട്ടീവിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസ്സപ്പെടുത്തുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ബിഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായും നോട്ടീസിൽ ചൂണ്ടികാണിക്കുന്നു. ബിജെപിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സമീപനം വലിയ ജനരോഷത്തിനും കാരണമാക്കിയിരിക്കയാണ്.
ആരോപണങ്ങളിൽ വ്യക്തമായ തെളിവുകളുടെ അഭാവമുണ്ടെന്നും അവ ഭരണഘടനാപരമായ 'ദുർനടപടി' (misbehaviour) എന്ന പരിധിയിൽ വരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണനും നേരത്തെ നോട്ടീസുകൾ തള്ളിയത്.
ഏത് സഭയിലാകും നോട്ടീസ് ആദ്യം അവതരിപ്പിക്കുക എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.










0 comments