ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി പ്രതിപക്ഷം.118 എംപിമാർ നോട്ടീസിൽ ഒപ്പുവച്ചു. തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നോട്ടീസിൽ ഒപ്പിട്ടിട്ടില്ല. രാവിലെ നോട്ടീസ് അവതരിപ്പിക്കാൻ ഇന്ത്യാ സഖ്യം തയാറെടുത്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാരുമായി എന്തെങ്കിലും ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ സർക്കാർ അനുരഞ്ജനത്തിന് തയാറായില്ല. ഇതോടെ പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകുകയായിരുന്നു. ലോക്സഭ ഉച്ചയ്ക്ക് 2 വരെ പിരിഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്ന് പാർലമെന്റിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ ദിവസങ്ങളായി സംഘർഷാവസ്ഥ തുടരുകയാണ്. ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില കോൺഗ്രസ് അംഗങ്ങൾ അപ്രതീക്ഷിത നീക്കം ആസൂത്രണം ചെയ്തതായി സ്പീക്കർ ആരോപിച്ചതിനെത്തുടർന്ന് ഭിന്നത കൂടുതൽ രൂക്ഷമായിരുന്നു.
സർക്കാരിൽ നിന്ന് അനുരഞ്ജന നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം രൂക്ഷമാകുമെന്നും ഇത് 2026–27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾ താളം തെറ്റിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത 'ഓർമ്മക്കുറിപ്പ്' സംബന്ധിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെതിരെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർടികൾ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തിവരികയാണ്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ ഫെബ്രുവരി 3 ന് എട്ട് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തിരുന്നു.










0 comments