മിശ്രവിവാഹം എതിർത്തു; മാതാപിതാക്കളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി, മകൾ അറസ്റ്റിൽ

തെലങ്കാന: വിവാഹത്തിന് സമ്മതിക്കാഞ്ഞ മാതാപിതാക്കളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മകൾ. സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് സുരേഖ (25)യെ പൊലീസ് അറസ്റ്റ് ചെയ്തു. വികാരബാദ് ജില്ലയിലെ യച്ചാരം ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുമായി സുരേഖ അടുത്ത ബന്ധത്തിലായിരുന്നു. ഇയാള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ രക്ഷിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ തർക്കങ്ങളും പതിവായിരുന്നു.
ജനുവരി 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. യാചാരത്തിലെ വസതിയിൽ എൻ ദശരഥം (58), ഭാര്യ ലക്ഷ്മി (54) എന്നീ ദമ്പതികൾ മരിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നു. ദശരഥം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നും ഭർത്താവിന്റെ മരണത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ ലക്ഷ്മി മരിച്ചതായും ബന്ധുക്കൾ പ്രാഥമിക മൊഴി നൽകി. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിൽ കുത്തിവയ്ക്കാന്‍ ഉപയോഗിച്ച രക്തം പുരണ്ട സിറിഞ്ച് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കണ്ടെത്തി. സംശയം തോന്നിയതിനെ തുടര്‍ന്ന് സുരേഖയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. ആശുപത്രിയിൽ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് അളവിൽ കൂടുതൽ നൽകിയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ശാരീരിക വേദനയ്ക്കുള്ള മരുന്നെന്ന പേരിൽ മാതാപിതാക്കളിൽ മരുന്ന് കുത്തിവെക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.










0 comments