ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ടു

ന്യൂഡൽഹി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ സൈന്യം പുറത്തുവിട്ടു. ഓപ്പറേഷൻ സിന്ദൂരിൽ അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് കൊല്ലപ്പെട്ടത്. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിംഗ്, ഇന്ത്യൻ വ്യോമസേന സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്.
കൊല്ലപ്പെട്ട ആറ് സൈനികരുടെ പേരുകൾ ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലെ 'ത്യാഗ ചക്ര'യിൽ ആലേഖനം ചെയ്യും. 2025ലെ മറ്റ് സൈനിക നടപടികളിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയ്‌ക്കൊപ്പമാണ് ഇവരുടെ പേരും പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയാണ് 'ഓപ്പറേഷൻ സിന്ദൂർ'.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7ന് ഇന്ത്യ ആക്രമണം നടത്തി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മെയ് 10ഓടെ അവസാനിച്ചു.










0 comments