30 ലക്ഷത്തിന്റെ കൈക്കൂലിക്കേസിൽ സസ്പെൻഷൻ; റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ 20 കോടിയുടെ സ്വർണവും പണവും കണ്ടെത്തി

സസ്പെന്‍ഷനിലായ സുചരിതയും വീട്ടില്‍ നിന്നും കണ്ടെത്തിയ അനധികൃത സമ്പാദ്യവും
ഹൈദരാബാദ്: അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള റവന്യൂ ഉദ്യോഗസ്ഥയുടെ സ്വത്തുക്കളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ. ശാമീർപേട്ട് തഹസിൽദാർ ടി സുചരിതയുടെ വീട്ടിലും ബന്ധുക്കളുടെ കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിൽ വിപണിയിൽ ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വത്തുക്കളാണ് കണ്ടെടുത്തത്.
അധികൃത വരുമാന മാർഗ്ഗങ്ങളേക്കാൾ അമിതമായി സ്വത്ത് സമ്പാദിച്ചതിന് സുചരിതയ്‌ക്കെതിരെ എസിബി അഴിമതി നിരോധന നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു. സുചരിതയുടെ വീട്ടിൽ നിന്നും 12 ലക്ഷം രൂപ പണമായി കണ്ടെടുത്തു. കൂടാതെ 1.2 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ, ഡയമണ്ട് ആഭരണങ്ങളും ബാങ്ക് നിക്ഷേപമായി 38 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ സിദ്ദിപ്പേട്ട് ജില്ലയിലെ ദാമരകുണ്ട ഗ്രാമത്തിൽ 2 ഏക്കറിലധികം കൃഷിഭൂമി, ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിലായി 3 ആഡംബര ഫ്ലാറ്റുകൾ, കീസര, ഖാനമെറ്റ് എന്നിവിടങ്ങളിൽ രണ്ട് പ്ലോട്ടുകൾ എന്നിവയും കണ്ടെത്തി. ഇതിനുപുറമേ മറ്റൊരു 12 ഏക്കർ കൃഷിഭൂമിയുടെ രേഖകളും എസിബി പരിശോധിച്ചുവരികയാണ്.
ആഡംബര വാഹനങ്ങളായ ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായ് ക്രെറ്റ എന്നീ രണ്ട് കാറുകളും പിടിച്ചെടുത്തു. എസിബി രേഖകൾ പ്രകാരം കണ്ടെടുത്ത സ്വത്തുക്കളുടെ മൂല്യം 5.05 കോടി രൂപയാണെങ്കിലും ഇവയുടെ നിലവിലെ വിപണി വില 20 കോടിയോളം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കഴിഞ്ഞ മേയ് 26-നാണ് ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും, അതിന്റെ ആദ്യ ഗഡുവായി 2 ലക്ഷം രൂപ വാങ്ങുകയും ചെയ്യുന്നതിനിടെ സുചരിതയെ എസിബി ഉദ്യോഗസ്ഥർ പിടികൂടുന്നത്. ഈ കേസിൽ സസ്പെൻഷനിലായ ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.









0 comments