ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ചു: ശക്തമായ പ്രതിപക്ഷ പ്രതിഷേധം; ജെപിസിക്ക് വിടും

PARLIAMENT WINTER SESSION
വെബ് ഡെസ്ക്

Published on Dec 17, 2024, 04:01 PM | 1 min read

ന്യൂഡൽഹി > ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ ലോക്സഭയിൽ കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ വെല്ലുവിളിക്കുന്ന ബിൽ ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ബിൽ പാർലമെന്ററി സംയുക്ത സമിതിക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. ബില്ലിൽ വിശദമായ ചർച്ച നടക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിൽ പറഞ്ഞു. ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചില്ല. ജെപിസി അംഗങ്ങളെ തീരുമാനിച്ചശേഷം അവതരിപ്പിക്കും.
വോട്ടെടുപ്പിനൊടുവിൽ എട്ട് പേജുള്ള ബില്ലാണ് ലോക്‌സഭക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്ന ഭേദഗതിയും ഇതിൽ ഉൾപ്പെടുന്നു. ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയിൽ എൻഡിഎക്ക് ഒറ്റക്ക് ബിൽ പാസാക്കാനാവില്ല.
ഒരു നേതാവ് ഒരു രാജ്യം ഒരു ആശയം എന്നതിന്റെ മറ്റൊരു വശമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി  കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനുള്ള നീക്കമാണ് ഭരണഘടനക്കെതിരായ ബില്ലിലൂടെ കേന്ദ്രം നടത്തുന്നതെന്നും ധൈര്യമുണ്ടെങ്കിൽ ഭരണഘടനയ്ക്ക് എതിരാണെന്ന് തുറന്ന സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ വെല്ലുവിളിക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. ഏകാധിപത്യം കൊണ്ടു വരാനാണ് ബിജെപിയുടെ ശ്രമമെന്ന് സമാജ്‍വാദി പാർടി എംപി ധർമേന്ദ്ര യാദവ് പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പരിഷ്‍കരിക്കാനുള്ള ബി​ല്ല് അല്ലെന്നും ഒരാളുടെ സ്വപ്നം മാത്രമാണെന്നും തൃണമൂൽ കോൺഗ്രസ് എം‌പി കല്യാൺ ബാനർജി പറഞ്ഞു. ഡി‌എം‌കെയും ബില്ലിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ‌



deshabhimani section

Related News

View More
0 comments
Sort by

Home