ad
Deshabhimani

‘ഫുൻസുഖ് വാങ്ഡു മരിക്കരുത്’; സോനം വാങ്ചുക്കിന് പിന്തുണയുമായി ത്രീ ഇഡിയറ്റ്സിലെ ചതുര്‍

omi vaidya 3 diots
വെബ് ഡെസ്ക്

Published on Jul 14, 2026, 03:31 PM | 2 min read

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിന് പിന്തുണയുമായി ‘ത്രീ ഇഡിയറ്റ്സ്’ താരം ഓമി വൈദ്യ. “ഫുൻസുഖ് വാങ്ഡു മരിക്കരുത്” എന്ന തലക്കെട്ടോടെയാണ് ചതുർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഓമി വീഡിയോ പങ്കുവച്ചത്.


‘ത്രീ ഇഡിയറ്റ്സ്’ സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്കാണെന്ന് ഓമി വീഡിയോയിൽ പറയുന്നു.


സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്നതിൽ ആശങ്ക അറിയിച്ച ഓമി, അദ്ദേഹത്തിന്റെ സമരത്തെക്കുറിച്ച് ആളുകൾ അറിയണമെന്നും ആവശ്യപ്പെട്ടു. വാങ്ചുക്കിനെ നേരിൽ കണ്ടിട്ടുണ്ടെന്നും ലളിതമായി പെരുമാറുന്ന ശ്രദ്ധേയനായ വ്യക്തിയാണെന്നും ഓമി പറഞ്ഞു. അഭിപ്രായങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകരുതെന്നും വീഡിയോയിൽ പറയുന്നു.


‘ത്രീ ഇഡിയറ്റ്സി’ലെ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുഖ് വാങ്ഡുവിന് പ്രചോദനമായ വ്യക്തിയാണ് സോനം വാങ്ചുക്കെന്നാണ് ഓമി വീഡിയോയിൽ പറഞ്ഞത്. വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


“ഫുൻസുഖ് വാങ്ഡു മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.


ഹലോ ഇഡിയറ്റ്സ്, എന്നെ മനസ്സിലായോ? ഞാൻ ഓമി വൈദ്യ. ‘ത്രീ ഇഡിയറ്റ്സി’ലെ ചതുറും ‘ദി ഓഫീസ്‌’ലെ സാദിഖും. നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. സാധാരണയായി ഇത്തരം കാര്യങ്ങൾ ഞാൻ പറയാറില്ല. അതിനാൽ ദയവായി ശ്രദ്ധിക്കണം.


‘ത്രീ ഇഡിയറ്റ്സി’ലെ ഫുൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് ലഡാക്കിൽനിന്നുള്ള എൻജിനിയറും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക്കാണെന്ന് നിങ്ങൾക്ക് അറിയാമോ?


ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്. വളരെ വ്യത്യസ്തനായ ഒരാളാണ്. ജീവിതത്തിൽ ശ്രദ്ധേയമായ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വളരെ ലളിതമായാണ് അദ്ദേഹം പെരുമാറുന്നത്. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നിങ്ങൾ അന്വേഷിക്കണം.


ഇപ്പോൾ അദ്ദേഹം ദീർഘകാലമായി നിരാഹാര സമരത്തിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞിട്ടുണ്ട്. ഇക്കാര്യം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും എനിക്കറിയില്ല. പക്ഷേ ഇത് വളരെ ഗൗരവമുള്ള കാര്യമാണ്.


വിദ്യാഭ്യാസം, ലഡാക്കിന്റെ അവകാശങ്ങൾ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ഉയർത്തുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളോട് നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹം മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.


നമ്മളെല്ലാം സാധാരണക്കാരാണ്. നമ്മുടെ ജീവിതത്തിലെ തിരക്കുകൾ കാരണം ഇത്തരം വിഷയങ്ങൾ ശ്രദ്ധിക്കാൻ പലപ്പോഴും കഴിയാറില്ല. എന്നാൽ അദ്ദേഹം ഉയർത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ചാൽ അവ നിങ്ങളെയോ നിങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബാധിക്കുന്നവയാണെന്ന് മനസ്സിലായേക്കാം. ഓമി വീഡയോയിൽ പറയുന്നു.


നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകളിലും ഉത്തരവാദിത്വം ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വാങ്ചുക്ക് ജൂൺ 28ന് നിരാഹാര സമരം ആരംഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.


ചൊവ്വാഴ്ച സമരം 17-ാം ദിവസത്തിലെത്തി. സംഘാടകർ പുറത്തുവിട്ട കണക്കനുസരിച്ച് വാങ്ചുക്കിന്റെ ഭാരം 8.2 കിലോ കുറഞ്ഞതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് 67 ആയി താഴ്ന്നതായും റിപ്പോർട്ടുണ്ട്.


ഓമിയുടെ വീഡിയോ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണും പങ്കുവച്ചു. സോനം വാങ്ചുക്കിന് പിന്തുണയുമായി ‘ത്രീ ഇഡിയറ്റ്സി’ലെ ഒരാളെങ്കിലും രംഗത്തെത്തിയെന്നും ആമിർ ഖാൻ എന്തുചെയ്യുമെന്ന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home