print edition സ്‌പീക്കറുടെ പക്ഷപാതനിലപാട് ; അവിശ്വാസപ്രമേയം മാർച്ച് 9ന് പരിഗണിക്കും

ന്യൂഡൽഹി
ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷ പാർടികൾ സമർപ്പിച്ച അവിശ്വാസപ്രമേയ നോട്ടീസ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ ദിവസമായ മാർച്ച് ഒൻപതിന് പരിഗണിക്കും. പ്രതിപക്ഷം സമർപ്പിച്ച നോട്ടീസ് സ്വീകരിച്ച ലോക്‌സഭാ സെക്രട്ടറിയറ്റ് തുടർനടപടികളിലേക്ക് കടന്നു. പ്രതിപക്ഷം അവിശ്വാസം പ്രകടമാക്കിയ പശ്‌ചാത്തലത്തിൽ സ്‌പീക്കർ ഓം ബിർള ബുധനാഴ്‌ച മുതൽ സഭാ നടപടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ലോക്‌സഭയുടെ ചെയർപേഴ്‌സൺ പാനലിലുള്ളവരാണ് ബുധനാഴ്‌ച സഭാനടപടികൾ നിയന്ത്രിച്ചത്.
ഭരണഘടനയുടെ 94 സി അനുച്‌ഛേദപ്രകാരമാണ് സ്‌പീക്കർക്കെതിരായ നോട്ടീസ്. നോട്ടീസിൽ പിഴവുകളൊന്നുമില്ലെങ്കിൽ 15 ദിവസത്തിനുശേഷം പരിഗണിക്കാമെന്നാണ് വ്യവസ്ഥ. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്‌ച അവസാനിക്കുമെന്നതിനാൽ രണ്ടാം ഘട്ടത്തിൽ നോട്ടീസ് ചർച്ചയ്‌ക്കായി പരിഗണിക്കും.
അവിശ്വാസപ്രമേയം സഭയിൽ അവതരിപ്പിക്കുന്നതിനായി 50 അംഗങ്ങൾ പിന്തുണയ്‌ക്കണം. പ്രമേയം പരിഗണിക്കുന്പോൾ സ്‌പീക്കർ സഭാനടപടികൾ നിയന്ത്രിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ലോക്‌സഭയിൽ നിലവിൽ ഡെപ്യൂട്ടി സ്‌പീക്കർ ഇല്ലാത്തതിനാൽ ചെയർപേഴ്‌സൺ പാനലിലുള്ളവരാകും നിയന്ത്രിക്കുക. ചർച്ചയ്‌ക്കുശേഷം പ്രമേയം വോട്ടിനിടും. ഇതിനുമുമ്പ് മൂന്ന് വട്ടം സ്‌പീക്കർക്കെതിരായ അവിശ്വാസം ലോക്‌സഭ പരിഗണിച്ചിട്ടുണ്ട്. സ്‌പീക്കറെ നീക്കുന്ന സാഹചര്യമുണ്ടായില്ല.










0 comments