ഒഡീഷയിൽ സെൻസസിനിടയിൽ സൂര്യാതപമേറ്റ് മരിച്ചത് രണ്ട് അധ്യാപകർ

ഭുവനേശ്വർ: ഒഡീഷയിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് അധ്യാപകർ സൂര്യാതപമേറ്റ് മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ച്, സുന്ദർഗഡ് ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സെൻസസ് (കണക്കെടുപ്പ്) ജോലികൾക്കായി വീടുതോറുമുള്ള സർവേ നടത്തുന്നതിനിടെയാണ് ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
മയൂർഭഞ്ച് ജില്ലയിലെ ബൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകൻ രാജ്കപൂർ ഹെംബ്രാം, സുന്ദർഗഡ് ജില്ലയിലെ ജരദ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ അനുരാഗ് എക്ക എന്നിവരാണ് സൂര്യാതപമേറ്റ് മരിച്ചത്. സർവേ കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ രാജ്കപൂർ അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു. ശനിയാഴ്ച ഡ്യൂട്ടിക്കിടെ അനുരാഗ് രോഗബാധിതനാവുകയും അതേദിവസം തന്നെ മരണപ്പെടുകയും ചെയ്തു.
ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും സെൻസസ് ജോലികൾ തുടരാൻ അധികാരികളുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് രാജ്കപൂർ ഹെംബ്രാമിന്റെ കുടുംബം ആരോപിച്ചു. ആ സമയത്ത് പ്രദേശങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടർമാർ അന്വേഷണം ആരംഭിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.
കടുത്ത ചൂട് പരിഗണിച്ച് സെൻസസ് ഉദ്യോഗസ്ഥർക്കായി സർക്കാർ നേരത്തെ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾ നിരോധിച്ചിട്ടുണ്ട്. ഫീൽഡ് വർക്കിന് പോകുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും കൈവശം ഒആർഎസ് (ORS) കരുതണമെന്നും നിർദ്ദേശമുണ്ട്.











0 comments