ad
Deshabhimani

ഉത്തരേന്ത്യയിൽ കനത്ത മഴ; അസമിലെ പ്രളയത്തിൽ മരണസംഖ്യ 97

Assam.jpg
വെബ് ഡെസ്ക്

Published on Aug 07, 2026, 03:44 PM | 1 min read

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ ശക്തിപ്രാപിക്കുന്നു. കനത്ത മഴയെ തുടർന്ന് പല ന​ഗരങ്ങളും വെള്ളത്തിനടിയിലായി. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ പല ​ഗ്രാമങ്ങളും വെള്ളപ്പൊക്കമുണ്ടാവുകയും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അസം, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള വടക്ക്, വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത കാലവർഷക്കെടുതിയും പ്രളയവും അതീവ ഗുരുതരമായി തുടരുകയാണ്.


അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി ഉയർന്നു. 15 ജില്ലകളിലായി 1.68 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്. ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന് 10 ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.


ഗോലാഘട്ട്, ശിവസാഗർ, ജോർഹട്ട് തുടങ്ങിയ 15-ലധികം ജില്ലകളെ പ്രളയം രൂക്ഷമായി ബാധിച്ചു. പതിനായിരക്കണക്കിന് ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലാണ്. എന്നാൽ അറ്റകുറ്റപ്പണികൾക്ക് ശേഷം അപ്പർ അസമിലെ നിർണായക ഭാഗങ്ങളിലൂടെയുള്ള നേരിട്ടുള്ള റെയിൽ ബന്ധങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സംസ്ഥാന ഏജൻസികളും ദുരന്ത നിവാരണ സംഘങ്ങളും സജീവമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.


ഉത്തരാഖണ്ഡിൽ മലയോര മേഖലകളിൽ നദികൾ അപകടരേഖയ്ക്ക് മുകളിലാണ്. രുദ്രപ്രയാഗിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകി. തുടർന്ന് തീരത്തുള്ള നിരവധി ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ചമോലി, രുദ്രപ്രയാഗ് ഭാഗങ്ങളിൽ ഉണ്ടായ മേഘസ്ഫോടനം സ്ഥിതിഗതികൾ കൂടുതൽ ​ഗുരുതരമാക്കി. കനത്ത മഴയെ തുടർന്ന് കേദാർനാഥിലേക്കുള്ള യാത്രകൾ താത്കാലികമായി നിർത്തിവച്ചു.


ഉത്തരാഖണ്ഡിലെ അപകടസാധ്യതയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കാനും നദീതീരങ്ങളിൽ താമസിക്കുന്നവർ അടിയന്തിരമായി മാറിത്താമസിക്കാനും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.


കനത്ത മഴയെത്തുടർന്ന് സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. സിക്കിമിൽ പാലങ്ങൾ തകർന്നതിനെ തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടുപോയി. നാഗാലാൻഡിലും നിരവധി റോഡുകളും പാലങ്ങളും തകർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home