അധികൃതരുടെ അനാസ്ഥ: നോയിഡയിൽ തുറന്നുകിടന്ന ഓടയിൽ വീണ് 28 കാരൻ മരിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സുരക്ഷാ മുൻകരുതലുകളില്ലാതെ തുറന്നുകിടന്ന ഓടയിൽ വീണ് 28-കാരൻ മരണപ്പെട്ടു. നോയിഡ സെക്ടർ 22-ലെ ചൗര ഗ്രാമത്തിൽ താമസിക്കുന്ന സഞ്ജയ് കുമാറിന്റെ മകൻ ആര്യനാണ് മരണപ്പെട്ടത്. അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് യുവാവിന്റെ ജീവൻ കവർന്നതെന്ന ആക്ഷേപവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തി.
വ്യാഴാഴ്ച സെക്ടർ 58-ലുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ സെക്ടർ 57-ൽ വെച്ചാണ് ആര്യൻ തുറന്നുകിടന്ന ഓടയിൽ വീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ശുഭം ഉടൻ തന്നെ ഇദ്ദേഹത്തെ സെക്ടർ 39-ലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. സെക്ടർ 58 പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
അപകടത്തിന് കാരണം നോയിഡ അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ആര്യന്റെ കുടുംബം ആരോപിച്ചു. ഓട യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നും, നഗരത്തിൽ ഉടനീളം ഇത്തരം ഓടകൾ ജനങ്ങൾക്ക് ഭീഷണിയാണെന്നും നാട്ടുകാരും പരാതിപ്പെടുന്നു.
കനത്ത മഴയെത്തുടർന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതും അശാസ്ത്രീയമായ നഗരാസൂത്രണവുമാണ് വെള്ളമൊഴുക്ക് തടസ്സപ്പെടാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്. സെക്ടർ 16, 33, 12 തുടങ്ങിയ ഇടങ്ങളിൽ റോഡുകളിൽ മുട്ടറ്റം വെള്ളം ഉയർന്നത് ജനജീവിതം സ്തംഭിപ്പിച്ചു. ഗാസിയാബാദിൽ കനത്ത മഴയെത്തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വസുന്ധര സെക്ടർ 13-ൽ റോഡ് ഇടിഞ്ഞുതാഴ്ന്ന് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും കുഴിയിലേക്ക് പതിച്ച സംഭവവുമുണ്ടായി.











0 comments