കടമോ ഭീഷണിയോ ഇല്ല, ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത സമ്മർദം നേരിട്ടു; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റോയിയുടെ കുടുംബം

സി ജെ റോയ്
ബംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് (57) ആത്മഹത്യ ചെയ്തതിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ആരോപണം ആവർത്തിച്ച് കുടുബം. ആദായനികുതി ഉദ്യോഗസ്ഥരിൽനിന്നും നേരിട്ട കടുത്ത സമ്മർദം അല്ലാതെ റോയ് ജീവനൊടുക്കാൻ മറ്റ് കാരണങ്ങൾ ഒന്നുമില്ലെന്ന് സഹോദരൻ സി ജെ ബാബു പറഞ്ഞു. റോയിക്ക് കടമോ മറ്റ് ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ റോയ് വിളിച്ച് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.
സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രാഥമികമായി റോയിയുടെ കുടുംബാംഗങ്ങളുടെയും കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴിയെടുത്തു. റോയിയുടെ ഡയറിയും അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. റോയിയുടെ കുടുംബവും പരാതി നൽകിയേക്കും.
എന്നാൽ റോയിക്ക് മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായനികുതി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിയമപരമായ നടപടികൾ മാത്രമാണ് ചെയ്തത്. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥർ അനൗദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ പ്രതികരണത്തിന് ആദായനികുതി വകുപ്പ് ഇതുവരേയ്ക്കും തയ്യാറായിട്ടില്ല. ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കോൺഫിഡന്റ് ഗ്രൂപ്പിലെ പരിശോധനകൾക്ക് നേതൃത്വം നൽകിയത്.









0 comments