നേപ്പാളിൽ പ്രളയത്തെ അതിജീവിച്ചവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു

Photo: New York Times
കാണ്ഡ്മഠു: നേപ്പാൾ പ്രളയത്തെ അതിജീവിച്ചവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർ കാണാമറയത്ത് തുടരുന്ന സാഹചര്യത്തിലാണ് വലിയൊരു ദുരന്തത്തിന് സാക്ഷിയായവർ രക്ഷകരുടെ വേഷമണിയുന്നത്. ഉറ്റവരെയും അടുത്ത സുഹൃത്തുക്കളെയും നഷ്‌ടപ്പെട്ട് ദിവസങ്ങൾക്കകം രക്ഷാപ്രവർത്തനത്തിന് സജീവമായ 31 കാരൻ സുദീപ് കുമാർ മികച്ച മാതൃകയാവുകയാണ്.
രസുവയിൽ ആഗസ്ത് 26 നുണ്ടായ പ്രളയത്തെ അതിജീവിച്ച സുദീപിന് തന്റെ ഇളയ സഹോദരനെയും അടുത്ത സുഹൃത്തിനെയും നഷ്ടമായി. ദിവസങ്ങൾക്കകം അദേഹം രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ച് എത്തുകയായിരുന്നു. ദുരിതം ബാധിച്ച കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും വിതരണം ചെയ്യുന്നതിലും സുദീപ് മുൻനിരയിൽ നിന്നു. നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ മിന്നൽ പ്രളയം നേപ്പാളിലെ നിരവധി പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകർത്തെറിഞ്ഞിരുന്നു.
പ്രളയ മുന്നറിയിപ്പ് ലഭിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സുദീപും സഹോദരൻ പ്രദീപും സുഹൃത്ത് ജനകും ശക്തമായ ഒഴുക്കിൽപ്പെട്ടു. കുത്തിയൊലിച്ചു വന്ന പ്രളയജലം പ്രദീപിനെയും ജനകിനെയും കൊണ്ടുപോയി. സുദീപ് കുന്നിൻമുകളിലേയ്ക്ക് ഓടികയറിയതിനാൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം തന്റെ ദുഃഖങ്ങൾ മാറ്റിവെച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു.
“ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി സേവനം തുടരും,” സുദീപ് പറയുന്നു. നുവാകോട്ടിലും പ്രളയത്തെ അതിജീവിച്ച സുചിത് ജോഷിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാണ്. ഇദ്ദേഹത്തിന് സ്വന്തം കുടുംബത്തിലെ നാലുപേരെയാണ് നഷ്ടമായയത്. ഭാര്യയും ഏഴ് വയസുള്ള മകളും ഭാര്യാ സഹോദരിയും മരുമകനെയുമാണ് സുചിത്തിന് നഷ്ടമായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിലും സുചിത് നടത്തുന്നുണ്ട്.
ഈ തിരച്ചിലിനിടെ സുചിത് തന്റെ അമ്മാവനെയും മറ്റൊരു മരുമകനെയും കണ്ടെത്തിയിട്ടുണ്ട്. സുചിത് കൂടാതെ അഞ്ചുപേരും കൂടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നിരവധി പേരെ സംഘം രക്ഷിക്കുകയും വീടിന് മുന്നിൽ കുടുങ്ങിക്കിടന്ന ഒരു വയോധികയെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.









0 comments