എസ്ഐആര്‍; 17 സംസ്ഥാനങ്ങളിലെ കരട് പട്ടിക തയാറായപ്പോൾ വെട്ടിമാറ്റപ്പെട്ടത് 15.7 ശതമാനം വോട്ടര്‍മാര്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിന് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധനയുമായി മുന്നോട്ട് പോകുമ്പോൾ രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണത്തിൽ വൻ കുറവ്. മൂന്നാം ഘട്ടത്തിൽ കരട് വോട്ടര്‍ പട്ടിക പുറത്തു വിട്ടിട്ടുള്ള 17 സംസ്ഥാനങ്ങളിലായി 15.7 ശതമാനം വോട്ടര്‍മാരാണ് പുറത്താക്കപ്പെട്ടത്. ഈ പ്രദേശങ്ങളിൽ മാത്രം വെട്ടിമാറ്റപ്പെട്ടവരുടെ മൊത്തം എണ്ണം 6.15 കോടിയാണ്.
മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും അധികം പേര്‍ പുറത്താക്കപ്പെട്ടത്. ഇതേ പോലെ ഡൽഹിയിലും ചണ്ഡീഗഡിലുമാണ് ശതമാന കണക്കിൽ ഏറ്റവും അധികം പേര്‍ പുറത്താക്കപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിൽ 17.08% പേര്‍ നീക്കം ചെയ്യപ്പെട്ടു. ഡൽഹിയിൽ 35.89% പേരും ചണ്ഡീഗഡിൽ 31.84% പേരും പുറത്തായി.
എസ് ഐ ആര്‍ പരിശോധനയ്ക്കും മുൻപ് ഇപ്പോൾ കരട് പട്ടിക പുറത്തുവന്നിട്ടുള്ള സംസ്ഥാനങ്ങളിലായി 36,08,07,394 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത് പുതിയ കരട് പട്ടിക പ്രകാരം 29,93,00,115 ആയി കുറഞ്ഞു. അതായയ് 15 ശതമാനത്തിൽ അധികം പേര്‍ പുറത്താക്കപ്പെട്ടു. ഇത്രയും പേരുടെ വോട്ടവകാശം വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. മരിച്ചവര്‍, മാറിപ്പോയവര്‍, ഇരട്ടിപ്പ്, സംശയ നിഴലിലുള്ളവര്‍ (എഎസ്ഡിഡി) എന്നിങ്ങനെയാണ് വെട്ടിമാറ്റൽ. കൂടുതൽ കുറവ് വന്നിട്ടുള്ളത് ബിജെപി അധികാരത്തിൽ വന്ന ശേഷം എസ്ഐആര്‍ നടത്തിയ ഇടങ്ങളിലാണ്.
2024- ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് തിടുക്കപ്പെട്ട് വോട്ടര്‍ പട്ടിക തീവ്രപുനപരിശോധന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ലോക്സഭാ സീറ്റുകൾ വര്‍ധിപ്പിക്കുന്നതിനുള്ള മണ്ഡല പുനര്‍നിര്‍ണ്ണയം എന്നീ നിയമ നിര്‍മാണ ശ്രമങ്ങളുമായി ബിജെപി സര്‍ക്കാര്‍ നീക്കങ്ങൾ സജീവമാക്കിയത്.
ബിഹാറിലാണ് എസ് ഐ ആര്‍ തുടങ്ങി വെച്ചത്. രണ്ടാം ഘട്ടം കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളും ആയിരുന്നു. മൂന്നാം ഘട്ടം 16 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. ഇതിൽ ഒരു കേന്ദ്ര ഭരണ പ്രദേശം ഉൾപ്പെടെ 17 ഇടത്താണ് ഇപ്പോൾ കരട് പട്ടിക പുറത്ത് വന്നിട്ടുള്ളത്. ഇതിലാണ് 15.7 ശതമാനം പേര്‍ പുറത്തായത്. നാഗാലാന്റിലെ കരട് പട്ടിക സെപ്റ്റംബർ 20-നും ത്രിപുരയിലേത് ഒക്ടോബർ 21-നുമാണ് പുറത്തിറങ്ങുക.
ഇന്നു മുതൽ മിസോറാം, സിക്കിം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തുടങ്ങും. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിൽ കലാവസ്ഥ അനുകൂലമാവുകയും സെൻസസ് നടപടികൾ നടക്കുകയും ചെയ്യുന്ന മുറയ്ക്കാവും എസ് ഐ ആര്‍ പരിശോധന പൂര്‍ത്തിയാക്കുക.
ബീഹാർ, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, കേരളം, പുതുച്ചേരി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഗോവ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ 13 ഇടങ്ങളിലാണ് എസ് ഐ ആര്‍ അന്തമ ഘട്ടം പൂര്‍ത്തിയായിരിക്കുന്നത്. അസമിൽ സ്പെഷ്യൽ റിവിഷൻ പുരോഗമിക്കുന്നു.









0 comments