Live News ഡൽഹിയിൽ കെട്ടിടം തകർന്നുവീണു; ആറ് പേരെ രക്ഷപ്പെടുത്തി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Image Credit : Facebook/Mint
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണു. തെക്കൻ ഡൽഹിയിലെ സത്യനികേതന് സമീപമുള്ള നാല് നില കെട്ടിടമാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് പേരെ രക്ഷപ്പെടുത്തി. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് വിവിധ രക്ഷാദൗത്യ സംഘത്തിന്റെ നേതൃത്വത്തിൽ തിരിച്ചയിൽ തുടരുകയാണ്.
ഉച്ചയ്ക്ക് 1.33 ഓടെയാണ് സംഭവം. 1.50 ഓടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സെർച്ച് ആൻഡ് റെസ്ക്യൂ, ബ്രീത്തിംഗ് അപ്പാരറ്റസ്, വാട്ടർ ബൗസർ യൂണിറ്റുകൾ ഉൾപ്പെടെയുള്ളവരെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്നുള്ളവരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും ഏർപ്പെടുത്തുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് സാഹിബ് സിംഗ് അറിയിച്ചു.
എൻഡിആർഎഫ്, ഡൽഹി അഗ്നിശമനസേന, ഡൽഹി പൊലീസ്, ഡിഡിഎംഎ, എംസിഡി, സിഎടിഎസ്, സിവിൽ ഡിഫൻസ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തിരിച്ചിൽ തുടരുകയാണ് (Image Credit : Facebook/Mint)
സത്യ നികേതൻ ജനസാന്ദ്രതയുള്ള പ്രദേശമാണ്. പ്രത്യേകിച്ച് ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രദേശത്ത് നിരവധി ഹോസ്റ്റലുകളും താമസ സൗകര്യങ്ങളുമുണ്ട്.
നാട്ടുകാരും ദൃക്‌സാക്ഷികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്ത് അടിയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ആറ് പേരെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റുള്ളവരിലേക്ക് എത്തിച്ചേരാനുള്ള ശ്രമം തുടരുകയാണ്.
പന്ത്രണ്ട് അഗ്നിശമന വാഹനങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഞായറാഴ്ചയായതിനാല്‍ ഭൂരിഭാഗം വിദ്യാർഥികളും താമസസ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വിദ്യാർഥികൾക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം തകരുമ്പോള്‍ വിദ്യാർഥികള്‍ അകത്തുണ്ടായിരുന്നുവെന്നാണ് വിവരം.









0 comments