ചിറയിൻകീഴിലെ തമ്മിൽ തല്ല്: രമ്യ ഹരിദാസിനെ തൊടില്ല; പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

തിരുവനന്തപുരം: അധികാരത്തിലേറിയതിന് പിന്നാലെ കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ ചിറയിൻകീഴിലെ തമ്മിൽ തല്ലിൽ ഇരുകൂട്ടർക്കുമെതിരെ നടപടിയുടെത്ത് തടിയൂരാന്‍ കെപിസിസി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയനെയും പരാതിക്കാരനെയും പാർടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
നടപടിയുടെ ഭാഗമായി എംഎൽഎ രമ്യ ഹരിദാസിന്റെ അനുയായിയും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപിനെയും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിനെയും പാർടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. എന്നാൽ വീട്ടിൽ കയറി മർദ്ദനത്തിന് നേതൃത്വം കൊടുത്ത എംഎൽഎയ്ക്കെതിരെ നടപടിയില്ല. എല്ലാ തെളിവും എതിരായിട്ടും എംഎൽഎയെ രക്ഷിക്കാനുള്ള കിണഞ്ഞ് ശ്രമമാണ് നടക്കുന്നത്.
വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെയാണ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിന്റെ ചിറയിൻകീഴ് പുളിമൂട്ടിലെ വീട്ടിലെത്തി എംഎൽഎയും സംഘവും ആക്രമണം നടത്തിയത്. ഇതറിഞ്ഞെത്തിയ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തെയും മർദിച്ചു. പാലക്കാട് സ്വദേശിയായ പാളയം പ്രദീപിന്റെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ പ്രദേശത്തെ കോൺഗ്രസുകാർ കടുത്ത അതൃപ്‌തിയിലാണ്. എംഎൽഎയ്‌ക്കുവേണ്ടി പ്രദീപ് കരാറുകാരിൽനിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ഇവർ കെപിസിസിക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പാളയം പ്രദീപും പങ്കെടുത്തു. ഇത് ചൂണ്ടിക്കാട്ടി മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദ് മണ്ഡലം കമ്മിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിനാണ് എംഎൽഎയും സംഘവും സജാദിനെ വീടുകയറി ആക്രമിച്ചത്. സജാദിന്റെ ഭാര്യയും വിദ്യാർഥിനിയായ മകളും വീട്ടിലുണ്ടായിരുന്നു. ഇവർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി.









0 comments