സിടി സ്കാനിനെച്ചൊല്ലി തര്‍ക്കം; ആശുപത്രി ജീവനക്കാരെ മർദിച്ച് ശിവസേന

പൽഘർ : മഹാരാഷ്ട്രയിലെ പൽഘറിൽ ആശുപത്രി ജീവനക്കാരെ മർദിച്ച് ശിവസേന പ്രവർത്തകർ. ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ദഹി ഹണ്ടി ആഘോഷത്തിനിടയിൽ പരിക്കേറ്റ 'ഗോവിന്ദ' സംഘാംഗങ്ങളുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ എംഎൽഎ രാജേന്ദ്ര ഗവിറ്റിന്റെ മകൻ രോഹിത് ഗവിറ്റ് ഉള്‍പ്പെടെ 17 പേർക്കെതിരെ കേസെടുത്തു.
പൽഘറിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ദഹി ഹണ്ടി ആഘോഷത്തിനിടയിൽ മനുഷ്യപിരമിഡ് തീർക്കുന്നതിനിടയിൽ പരിക്കേറ്റ അഞ്ച് ഗോവിന്ദ സംഘാംഗങ്ങളെയാണ് റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവരിൽ ഒരാൾക്ക് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഡോക്ടർമാർ സിടി സ്കാനിന് നിർദേശിച്ചു. ഇതിന്റെ ചെലവായി
20,000 രൂപ വരുമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. മുൻകൂർ തുകയായി 10,000 രൂപ അടച്ച സംഘാടകർ പിന്നീട് രോഗിയുടെ ഡിസ്ചാർജ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ ശിവസേന പ്രവർത്തകർ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. ഇടപെടാൻ ശ്രമിച്ച റിസപ്ഷനിസ്റ്റിനെ പ്രവർത്തകർ തല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ശിവസേന പ്രവർത്തകരിൽ കുറച്ച് പേർ ഐസിയുവിനുള്ളിൽ അതിക്രമിച്ചുകടന്ന് നഴ്സിനെ ഭീഷപ്പെടുത്തുകയും പരിക്കേറ്റയാളുടെ ഐവി ഡ്രിപ്പ് ഊരിമാറ്റുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയെച്ചൊല്ലി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ശിവസേന പൽഘർ ജില്ലാ ചീഫ് കുന്ദൻ സങ്കെ, സിറ്റി ചീഫ് രാഹുൽ ഘരാത് എന്നിവരുൾപ്പെടെ 17 പേർക്കെതിരെയാണ് കേസ്.









0 comments