ദേശീയഗാനത്തിനിടെ ചേഷ്‌ടകൾ; നിതീഷ്‌കുമാർ വീണ്ടും വിവാദത്തിൽ

ന്യൂഡൽഹി: ബിഹാർ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ദേശീയഗാനം മുഴങ്ങേവേ അനുചിത ചേഷ്‌ടകൾ കാട്ടിയ മുഖ്യമന്ത്രി നിതീഷ്‌കുമാർ വിവാദത്തിൽ. തുടർച്ചയായി വിവാദത്തിൽപ്പെടുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. നിതീഷ് ദേശീയഗാനത്തെ അപമാനിച്ചുവെന്ന് മുസഫർപുർ പൊലീസ് സ്റ്റേഷനിൽ പരാതിയും എത്തി.
കഴിഞ്ഞദിവസം പട്‌നയിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേശീയഗാനത്തിനിടെ ചീഫ് സെക്രട്ടറി ദീപക്‌കുമാറിന്റെ കൈയിൽതട്ടി നിതീഷ് കുശലം പറയുകയായിരുന്നു. നിതീഷിന്റെ കാലുകൾ ഉറച്ച നിലയിലായിരുന്നില്ല. ദേശീയഗാനമാണെന്ന് ഓർമിപ്പിച്ച് ആംഗ്യം കാട്ടിയ ചീഫ്‌സെക്രട്ടറി കുശലാന്വേഷണത്തോട് പ്രതികരിച്ചില്ല. ഗാനം അവസാനിക്കുംമുമ്പ് സദസിനെ നിതീഷ് കൈകുപ്പി വണങ്ങി. ശാരീരികമായും മാനസികമായും സ്ഥിരതയില്ലാത്ത ഒരാൾ മുഖ്യമന്ത്രിസ്ഥാനത്തുള്ളത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് തേജസ്വി പറഞ്ഞു. നിതീഷിന് കുഴപ്പമില്ലന്നാണ് എൻഡിഎ നേതാക്കൾ പ്രതികരിച്ചത്.
ഇഫ്താറിൽനിന്ന് വിട്ടുനിന്ന് മുസ്ലിം സംഘടനകൾ
മുഖ്യമന്ത്രി നിതീഷ്‍കുമാർ ഒരുക്കിയ ഇഫ്താറിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബിഹാറിലെ പ്രമുഖ മുസ്‍ലിം സംഘടന ഇമ്രാത്ത് ഷരിയ. വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്ന നിതീഷിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. ബിഹാർ, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിൽ നിർണായക പിന്തുണയുള്ള സംഘടനയാണിത്. ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഇഫ്താറിൽ നിന്നാണ് വിട്ടുനിന്നത്. ബിജെപിയുമായുള്ള സഖ്യവും ഭരണഘടനാവിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനുള്ള പിന്തുണയും മുസ്ലിങ്ങളുടെ സ്ഥിതി കൂടുതൽ മോശമാക്കും–-ക്ഷണം നിരസിച്ചുള്ള കത്തിൽ സംഘടന പറഞ്ഞു.
എൻഡിഎ സഖ്യകക്ഷികളായ നിതീഷ്‍ കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ എൽജെപി എന്നീ പാർടികളുടെ എല്ലാ പരിപാടികളും ബഹിഷ്‍കരിക്കുമെന്ന് പ്രമുഖ സംഘടനയായ ജമിയത്ത് ഉലമ ഹിന്ദും പ്രഖ്യാപിച്ചിരുന്നു.











0 comments