ഓന്തിനെപ്പോലെ നിറം മാറുന്നു; പിഎം ശ്രീയിലെ മുസ്ലിം ലീഗിന്റെ അവസരവാദത്തെ പരിഹസിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സ്വീകരിക്കുന്നത് കടുത്ത അവസരവാദ നിലപാടാണിനെ പരിഹസിച്ച് വി ശിവൻകുട്ടി. അധികാരം കിട്ടിയാൽ അത് നിലനിർത്തുന്നതിന് വേണ്ടി ഓന്തിനെപ്പോലെ നിറം മാറുന്ന നയമാണ് മുസ്ലിം ലീഗിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ പദ്ധതിയെ ശക്തമായി എതിർത്ത ലീഗ്, യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മലക്കം മറിയുകയാണ്. 'ഞങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയും' എന്ന് പ്രസംഗിച്ച ലീഗിന്റെ നാക്കിന് ഇപ്പോൾ എന്തുപറ്റിയെന്ന് വി. ശിവൻകുട്ടി ചോദിച്ചു.
ബിജെപി - ആർഎസ്എസ് ഭയം മൂലമാണ് പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ മുസ്ലിം ലീഗ് ഇപ്പോൾ അറച്ചുനിൽക്കുന്നത്. മുൻപ് ഈ പദ്ധതി സിപിഐ എമ്മും ബിജെപിയും തമ്മിലുള്ള 'ഡീലിന്റെ' ഭാഗമാണെന്ന് വരെ ലീഗ് വരുത്തിത്തീർക്കാൻ ശ്രമിച്ചിരുന്നു. മുൻ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞതാണ്. അതിനാൽ, മുൻ സർക്കാർ നിർത്തിവെച്ച പിഎം ശ്രീ പദ്ധതി തുടരണമോ വേണ്ടയോ എന്ന് നിലവിലെ യുഡിഎഫ് സർക്കാരാണ് വ്യക്തമാക്കേണ്ടത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിയിൽ ഫണ്ട് ലഭിച്ചിരുന്നുവെന്ന വാദം തികച്ചും തെറ്റാണ്. എൽഡിഎഫ് സർക്കാർ ഇതിന്റെ ഫണ്ട് വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല, ഏതൊക്കെ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് പോലും നിശ്ചയിച്ചിരുന്നില്ല. സമഗ്ര ശിക്ഷാ കേരളം വഴി ലഭിക്കുന്ന ഫണ്ടിന് പിഎം ശ്രീ പദ്ധതിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. അധികാരത്തിലെത്തിയപ്പോൾ ബിജെപി സർക്കാരിന്റെ നയങ്ങളോട് ലീഗ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും, ജനങ്ങളെ മുൻപ് തെറ്റിദ്ധരിപ്പിച്ചതിന് ലീഗ് മറുപടി പറയണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.











0 comments