വാഗ്ദാനം ചെയ്തത് മട്ടൺ, വിളമ്പിയത് ചിക്കൻ; വിവാഹചടങ്ങിൽ കൂട്ടത്തല്ല്, 12 പേർക്ക് പരിക്ക്

പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള കൂട്ടത്തല്ലിന്‍റെ ദൃശ്യം
ബിഹാർ: വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന് വാഗ്ദാനം ചെയ്തിട്ട് ചിക്കൻ വിളമ്പിയെന്ന് ആരോപിച്ച് വിവാഹചടങ്ങിനിടെ കൂട്ടത്തല്ല്. സാഹർസ ജില്ലയിലെ സിമ്രി ബക്തിയാർപുരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഘർഷത്തിൽ 12 പേർക്ക് പരിക്കേറ്റു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
മുഹമ്മദ് അൻവറിന്റെ മകൻ മുഹമ്മദ് അബ്ദുള്ള എന്ന ചന്ദിന്റെയും മുഹമ്മദ് ജാവേദ് എന്ന മോട്ടോയുടെ മകളുടെയും വിവാഹം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വിവാഹവിരുന്നിന്റെ ഭാഗമായുള്ള ഭക്ഷണത്തിനായി വരന്റെ ബന്ധുക്കൾ ഇരുന്നപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വിരുന്നിൽ മട്ടൺ ഉണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെന്നും എന്നാൽ ഭക്ഷണം വിളമ്പിയപ്പോൾ ചിക്കനാണ് ലഭിച്ചതെന്നും വരന്റെ ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി.
പിന്നീട് അത് കയ്യാങ്കളിയായി മാറി. വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടന്നു. ചിലർ വടികൊണ്ട് ആക്രമിക്കുന്നതും വാൾ വീശി ഭീഷണിപ്പെടുത്തുന്നതും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ 12 പേരെ സിമ്രി ബക്തിയാർപുർ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.











0 comments