ഇ20 പെട്രോൾ എൻജിൻ തകരാർ ഉണ്ടാക്കില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: ഇ20 പെട്രോളിന് വീണ്ടും ക്ലീൻ ചിറ്റ് നൽകുകയാണ് കേന്ദ്ര സക്കാർ. ഇ20 പെട്രോൾ എൻജിൻ തകരാർ ഉണ്ടാക്കില്ലെന്ന് ഗതാഗത മന്ത്രാലയം ആവർത്തിച്ചു. ഇന്ന് രാജ്യസഭയിൽ ഇന്ധന ഉപയോഗം സംബന്ധിച്ച ചോദ്യത്തിന് ഗതാഗത മന്ത്രി നിധിൻ ഗഡ്കരി നൽകിയ മറുപടിയിലായിരുന്നു പരാമർശം. ഇ20 പെട്രോൾ ഉപയോഗം യാതൊരുവിധത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും ഇന്ധന ക്ഷമത കുറയ്ക്കുമെന്നും മറ്റെല്ലാം പിആർ പ്രചാരണം മാത്രമാണെന്നുമായിരുന്നു മന്ത്രിയുടെ വാദം.
2016ന് മുമ്പ് നിർമിച്ച ചില വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗം കേടുപാടികളുണ്ടാകാൻ കാരണമായേക്കാം. ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന് മുമ്പ് എൻജിന്റെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വരും. പുതിയ വാഹനങ്ങളിൽ മോഡിഫിക്കേഷന്റെ ആവശ്യമില്ലെന്നും രാജ്യസഭയിലെ മറുപടിയിൽ മന്ത്രി ആവർത്തിച്ചു.
20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ച പഴയ വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകുന്നതായി വ്യാപക പരാതികളുയർന്നിരുന്നു. മൈലേജ് നഷ്ടവും എൻജിൻ തകരാറും നിരവധിപ്പേർ ചൂണ്ടിക്കാണിച്ചിട്ടും ഇ20 നയവുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസർക്കാർ. വരുംവർഷങ്ങളിൽ 20 ശതമാനം പെട്രോൾ എന്നത് വർധിപ്പിക്കാനും നീക്കമുണ്ട്. 2030ഓടെ പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.










0 comments