print edition പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ; ഇന്നുമുതൽ ‘ടാക്സ് ഇയർ’ മാത്രം

ന്യൂഡൽഹി: സുപ്രധാന മാറ്റങ്ങളോടെയുള്ള ആദായ നികുതി നിയമം 2025 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. 1961-ലെ പഴയ നിയമത്തിന് പകരമാണിത്. ചട്ടങ്ങളുടെ എണ്ണം 399-ൽ നിന്ന് 190- ആയും, ടാക്സ് ഫോമുകൾ 511-ൽ നിന്ന് 333- ആയും കുറച്ചിട്ടുണ്ട്. ഇനി മുതൽ സാമ്പത്തിക വർഷം, അസസ്‌മെന്റ് വർഷം എന്നിവയ്‌ക്ക് പകരം ‘ നികതി വർഷം (ടാക്സ് ഇയർ)’ മാത്രമായിരിക്കും ഉണ്ടാവുക.
നികുതി ചുമത്തിയ അതേവർഷം തന്നെയായിരിക്കും ടാക്‌സ് ഇയറും. ഫലത്തിൽ 2026-–27 സാമ്പത്തിക വർഷത്തിലെ റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ നികുതി വർഷം 2026–-27 ആയിരിക്കും. അസസ്മെന്റ് വർഷം 2027-–28 എന്ന് രേഖപ്പെടുത്തേണ്ട ആവശ്യമില്ല.
ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്‌ത് 31 വരെ നീട്ടി. പഴയ നികുതി വ്യവസ്ഥയിൽ തുടരുന്നവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും. പുതിയ നികുതി വ്യവസ്ഥയിലെ സ്‌റ്റാൻഡേർഡ് ഡിഡക്‌ക്ഷൻ ശമ്പളക്കാർക്ക് 75,000 രൂപയായിരിക്കും.
എച്ച്‌ആർഎ അലവൻസിന്റെ 50 ശതമാനം നികുതിയിളവ് ലഭിക്കുന്ന മെട്രോ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയെക്കൂടി ഉൾപ്പെടുത്തി. വാഹനാപകട നഷ്‌ടപരിഹാരത്തിന് ഇനി മുതൽ നികുതി ഉണ്ടാകില്ല. 10 ലക്ഷത്തിന് മുകളിലുള്ള ക്യാഷ് ഡെപ്പോസിറ്റ്, അഞ്ച് ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങൽ, 20 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകൾ എന്നിവയ്ക്ക് പാൻ നിർബന്ധമാക്കി.
ശമ്പളക്കാർക്കുള്ള ടിഡിഎസ് സർട്ടിഫിക്കറ്റ് ഇനി ഫോം 130 ആയിരിക്കും. മുൻപ് ഫോം 16 ആയിരുന്നു. ശമ്പളത്തിന് പുറമെയുള്ള വരുമാനത്തിനുള്ള ടിഡിഎസ് സർട്ടിഫിക്കറ്റ് – ഫോം 131. നിക്ഷേപ വിവരങ്ങൾ തൊഴിലുടമയ്ക്ക് നൽകാൻ–ഫോം 124.










0 comments