print edition എഫ്‌സിആർഎ ഭേദഗതി: കേന്ദ്രം മുന്നോട്ട്, എതിർക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള എഫ്‌സിആർഎ ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്മ. വർഷകാല സമ്മേളനം 13-ന് അവസാനിക്കാനിരിക്കെ, 12-ന് ഇരുസഭകളിലും ബിൽ അവതരിപ്പിച്ച് പെട്ടെന്ന് പാസാക്കാനാണ് കേന്ദ്ര നീക്കം. ബില്ലിനെതിരെ സംയുക്തമായി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഇന്ത്യാകൂട്ടായ്‌മ എംപിമാർ ചർച്ച നടത്തും. ബില്ലിനെ ഏതെല്ലാം രീതിയിൽ എതിർക്കണം, ചർച്ചയിൽ എങ്ങനെ പങ്കെടുക്കണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം തിങ്കളാഴ്‌ച തീരുമാനമെടുക്കും.
കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് വീണ്ടും ആശങ്കയറിയിച്ചെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചില്ല. വർഷകാലസമ്മേളനം തുടങ്ങിയ ശേഷം ഇരുസഭയിലും ഹാജരാകാത്ത അമിത് ഷാ എഫ്‌സിആർഎ ബിൽ ചർച്ചകൾക്ക് സഭയിൽ എത്തിയേക്കും. യുപിഎ സർക്കാർ കൊണ്ടുവന്ന നിയമത്തിൽ ചെറിയ മാറ്റം മാത്രമാണ് വരുത്തുന്നതെന്ന വാദമാകും ഷാ ഉന്നയിക്കുക.
ഭേദഗതിയിലൂടെ നിലവിലുള്ള വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാന സ്വഭാവം അട്ടിമറിക്കപ്പെടുമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകളെ സർക്കാരിന്റെ പൂർണനിയന്ത്രണത്തിലാക്കുന്ന വ്യവസ്ഥകളാണ് ഭേദഗതി ബില്ലിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.










0 comments