Live News ആയിരം കുഞ്ഞുങ്ങളെ കാത്ത ഒരധ്യാപകൻ

കാഠ്‌മണ്ഡു
‘: ഗ്രാമം മുഴുവൻ നദി വിഴുങ്ങി, ഓടി രക്ഷപ്പെട്ടോളൂ എന്നാണ് സുഹൃത്ത് എന്നോട് കരഞ്ഞുവിളിച്ച് പറഞ്ഞത്. അപ്പോഴേക്കും കുഞ്ഞുങ്ങൾ സ്‌കൂളിലെത്തി പിന്നൊന്നും നോക്കാനില്ല, എല്ലാവരേയുംകൊണ്ട് മലമുകളിലേക്ക് ഓടി, ഞാൻ വേറെന്തു ചെയ്യാനാണ്’– നേപ്പാളിലെ നുവാകോട്ടിലെ ആയിരത്തിലേറെ വിദ്യാർഥികളെ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെപ്പിടിച്ച മനുഷ്യന്റെ വാക്കുകളാണിത്. നുവാക്കോട്ടിൽ ത്രിശൂലി നദീതീരത്തെ ത്രിഭുവൻ ത്രിശൂലി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ രാജേന്ദ്ര ദവാദിയാണ് 1643 വിദ്യാർഥികളുടെ ജീവൻ രക്ഷിച്ചത്.
സ്‌കൂൾ ഒലിച്ചുപോയെങ്കിലും രാജേന്ദ്ര ദവാദിയുടെ സമയോചിതമായ ഇടപടൽ മൂലം ഒരു കുട്ടിക്കും ജീവഹാനിയുണ്ടായില്ല.
ക്ലാസുകൾ ആരംഭിക്കുന്ന സമയത്ത് 9.20നാണ് പ്രളയമുണ്ടായതായി സുഹൃത്ത് വിളിച്ചുപറയുന്നത്. അപകടം തിരിച്ചറിഞ്ഞ ഉടൻ സ്‌കൂൾ ബെൽ മുഴക്കുകയും, കുട്ടികളെയും അധ്യാപകരെയും ഉയർന്ന പ്രദേശത്തേക്ക് മാറ്റുകയുമായിരുന്നു. കുട്ടികളുമായി വരികയായിരുന്ന ബസുകളുടെ ഡ്രൈവർമാരെ ഫോണിൽ വിളിച്ച് തിരിച്ചയച്ചു.
നിമിഷങ്ങൾക്കുള്ളിൽ മൂന്നു നിലകളുള്ള സ്‌കൂൾ കെട്ടിടം പൂർണമായി നശിച്ചെങ്കിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചു. ആദ്യം മൂന്ന് നില സ്‌കൂൾ കെട്ടിടം സുരക്ഷിതമാണെന്ന് കരുതിയെങ്കിലും ജലനിരപ്പ് ഭീകരമായി ഉയരുന്നെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് കൂടുതൽ സുരക്ഷിതസ്ഥാനം തേടിയത്.ഗ്രാമം മുഴുവൻ നദി വിഴുങ്ങി, ഓടി രക്ഷപ്പെട്ടോളൂ എന്നാണ് സുഹൃത്ത് എന്നോട് കരഞ്ഞുവിളിച്ച് പറഞ്ഞത്. അപ്പോഴേക്കും കുഞ്ഞുങ്ങൾ സ്‌കൂളിലെത്തി പിന്നൊന്നും നോക്കാനില്ല, എല്ലാവരേയുംകൊണ്ട് മലമുകളിലേക്ക് ഓടി, ഞാൻ വേറെന്തു ചെയ്യാനാണ്’–










0 comments