print edition നീറ്റ് പുനഃപരീക്ഷ; രാജ്യവ്യാപക തട്ടിപ്പ് നടന്നതായി ആശങ്ക


സ്വന്തം ലേഖകൻ
Published on Jun 23, 2026, 12:04 AM | 1 min read
ന്യൂഡൽഹി : നീറ്റ് യുജി പുനഃപരീക്ഷയിലെ തട്ടിപ്പിൽ ബിഹാറിൽനിന്ന് അറസ്റ്റിലായ വൻ സംഘത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ– നഴ്സിങ് വിദ്യാർഥികളുൾപ്പെട്ടതിൽ ദുരൂഹത. രാജ്യവ്യാപക തട്ടിപ്പ് നടന്നോ എന്ന സംശയത്തിലാണ് പൊലീസ്. ലഖിസാരായിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് സുരക്ഷ ഉറപ്പാക്കാൻ എൻടിഎ ചുമതലപ്പെടുത്തിയ സ്വകാര്യ ബയോ മെട്രിക് കമ്പനി ജീവനക്കാരും ലക്ഷങ്ങൾ കൈപ്പറ്റി തട്ടിപ്പിന് കൂട്ടുനിന്നതോടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. 2024ലെയും 2026ലെയും ചോദ്യച്ചോർച്ചയിൽ ഇവർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കും.
ഗയയിലെ എഎൻഎം മെഡിക്കൽ കോളേജിലെ വിദ്യാർഥി അർപ്പിത് രാജാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസ് സംശയം. ഉത്തർപ്രദേശിലെ റായ്‌ബറേലി എയിംസ്, പശ്‌ചിമബംഗാളിലെ ജൽപായ്‌ഗുഡി ന്യൂ മെഡിക്കൽകോളേജ്, മധ്യപ്രദേശ് സത്‌നയിലെ സർക്കാർ മെഡിക്കൽ കോളേജ്, ഡൽഹിയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസ്, ഒഡീഷയിലെ സർക്കാർ ആയുർവേദ കോളേജ്, ബനാറസ് ഹിന്ദു സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ മെഡിക്കൽ, ബിഫാം, നേഴ്‌സിങ്ങ് വിദ്യാർഥികളാണ് ലക്ഷങ്ങൾ കൈപ്പറ്റി ആൾമാറാട്ടക്കാരായി നീറ്റ് പുനഃപരീക്ഷ എഴുതാനെത്തി യത്.
പുനഃപരീക്ഷയിൽ തട്ടിപ്പുകൾ തടയാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ അവകാശവാദം. അതിന്റെ പേരിൽ അസാധാരണ സുരക്ഷ ഏർപ്പെടുത്തി വിദ്യാർഥികളെ വലച്ചു. മിനുറ്റുകൾ വൈകിയെന്നാരോപിച്ച് നിരവധിപേർക്ക് അവസരം നഷ്ടമായി.











0 comments