print edition നീറ്റ് ചോദ്യപേപ്പർ ചോർച്ച; അന്വേഷണം വ്യാപിപ്പിച്ച് സിബിഐ

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയിൽ വിദ്യാർഥികളെ പൊലീസ് മർദിക്കുന്നു . ഫോട്ടോ: എം എസ് ശ്രീധർലാൽ

സ്വന്തം ലേഖകൻ
Published on May 14, 2026, 01:47 AM | 1 min read
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത സിബിഐ വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. രാജസ്ഥാന് പുറമേ മഹാരാഷ്‌ട്ര, കേരളം, ഹരിനായ, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലാണ് അന്വേഷണം. ചോർച്ചയുമായി ബന്ധപ്പെട്ട് നാസിക് ക്രൈംബ്രാഞ്ച് പിടികൂടിയ മെഡിക്കൽ വിദ്യാർഥി ശുഭം ഖൈർനാറിനെ സിബിഐക്ക് കൈമാറും. ഇയാളെ ഡൽഹിയിലെത്തിക്കാൻ മുംബൈയിലെ കോടതി ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു.
ചോദ്യപേപ്പർ മഹാരാഷ്‌ട്രയിലെ നാസിക്കിൽനിന്ന് ചോരുകയും രാജസ്ഥാനിലെ സിക്കറിൽനിന്ന് പ്രചരിക്കുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. ഗുഡ്‌ഗാവ്, ജയ്‌പുർ എന്നിവിടങ്ങളിലും വിദ്യാർഥികൾക്ക് കിട്ടി. സിക്കറിൽനിന്ന് കേരളം, ബിഹാർ, ജമ്മു കശ്‌മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പ്രചരിക്കുകയായിരുന്നു. സ്‌കാനറുകൾ വഴി പകർത്തിയ ചോദ്യപേപ്പർ ഉൗഹ പേപ്പർ എന്ന നിലയിൽ ടെലഗ്രാം, വാട്‌സ്‌ആപ്പ് എന്നിവ വഴിയാണ് കൈമാറിയത്.
കേരളത്തിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥി സിക്കറിൽ ഹോസ്റ്റൽ നടത്തുന്ന പിതാവിന് ഇൗ ഉൗഹ പേപ്പർ അയച്ചുകൊടുത്തു. ഹോസ്റ്റലിൽ ആരെങ്കിലും നീറ്റ് എഴുതുന്നുണ്ടെങ്കിൽ സഹായകമായേക്കാമെന്നും വിദ്യാർഥി അറിയിച്ചു. സുഹൃത്തിൽ നിന്നാണ് വിദ്യാർഥിക്ക് ഉൗഹ പേപ്പർ ലഭിച്ചത്. അറിഞ്ഞുകൊണ്ടല്ല ഇവർ കുറ്റകൃത്യത്തിന്റെ ഭാഗമായതെന്നും റിപ്പോർട്ടുണ്ട്.
ബിജെപി നേതാവ് അറസ്റ്റിൽ
രാജസ്ഥാനിലെ ജയ്‌പുരിൽ സിബിഐ അറസ്‌റ്റുചെയ്‌തത് ബിജെപി നേതാവായ ദിനേശ് ബിവാളിനെ. മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് അടക്കം ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നു. സഹോദരൻ മംഗിളാൾ ബിവാളും അറസ്റ്റിലായിട്ടുണ്ട്. പ്രതിഷേധം വ്യാപകം പരീക്ഷ നടത്തിപ്പുകാരായ എൻടിഎയെ പിരിച്ചുവിടണമെന്ന് വിദ്യാർഥികളടക്കമുള്ള പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഡൽഹി എൻടിഎ ഓഫീസിന് മുമ്പിൽ പ്രതിഷേധമുണ്ടായി. വീഴ്‌ചയിൽ പ്രതിപക്ഷ പാർടി നേതാക്കൾ വ്യാപക വിമർശമുയർത്തി.










0 comments