print edition നീറ്റ് ചോദ്യ ചോർച്ച; ധർമേന്ദ്ര പ്രധാനെ വെട്ടി തടിയൂരാൻ കേന്ദ്രം

ധർമേന്ദ്ര പ്രധാൻ | IMAGE: business standard
ന്യൂഡൽഹി: നീറ്റ് ചോദ്യ ചോർച്ചയ്‌ക്കും സിബിഎസ്‌ഇ പ്ലസ്‌ടു മൂല്യനിർണയത്തിലെ വിവാദങ്ങൾക്കും പിന്നാലെ സിയുഇടി പരീക്ഷാനടത്തിപ്പിലും വീഴ്‌ച സംഭവിച്ചതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കൂടുതൽ പ്രതിരോധത്തിൽ. ധർമേന്ദ്ര പ്രധാൻ രാജിവെയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർടികൾ രംഗത്തുവന്നതോടെ ബിജെപി നേതൃത്വവും വെട്ടിലായി. കേന്ദ്ര മന്ത്രിസഭയുടെ അഴിച്ചുപണിയിലേക്ക് സർക്കാർ നീങ്ങുന്ന പശ്‌ചാത്തലത്തിൽ പ്രധാനെ നീക്കാനാണ് സാധ്യത.
ജൂൺ പകുതിക്ക് ശേഷം അഴിച്ചുപണിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുറമെ ഉൗർജ്ജ – ഇന്ധന ക്ഷാമവും കടുത്ത സാമ്പത്തികപ്രതിസന്ധിയുമെല്ലാം മന്ത്രിസഭാ അഴിച്ചുപണിക്ക് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. പന്ത്രണ്ട് മന്ത്രാലയങ്ങളിൽ മാറ്റമുണ്ടാകും. ജെഡിയുവിനും ടിഡിപിക്കും കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകുമെന്ന സൂചനയുണ്ട്. എൻസിപി ഉൾപ്പെടെ മറ്റ് ഘടകകക്ഷികളെയും പരിഗണിക്കും. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യുപി, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യമുണ്ടാകും.
രണ്ട് സഹമന്ത്രിമാർക്ക് ഇതിനോടകം ബിജെപി സംഘടനാ ചുമതല കൈമാറി. ധനസഹമന്ത്രിയായ പങ്കജ് ചൗധരിയെ കഴിഞ്ഞ ദിവസം ബിജെപിയുടെ യുപി പ്രസിഡന്റായി നിയമിച്ചിരുന്നു. കോർപറേറ്റ്‌കാര്യ– റോഡു ഗതാഗത സഹമന്ത്രിയായ ഹർഷ് മൽഹോത്രയെ ബിജെപിയുടെ ഡൽഹി പ്രസിഡന്റുമാക്കി. ഇവർ രണ്ടുപേരും വൈകാതെ മന്ത്രിസ്ഥാനമൊഴിയും. ഉപഭോക്‌തൃകാര്യ മന്ത്രിയായ പ്രഹ്ലാദ് ജോഷിയെ കർണാടകയിലെ ബിജെപി പ്രസിഡന്റാക്കുമെന്ന് സൂചനയുണ്ട്. ഇൗ വർഷമോ അടുത്ത വർഷം ആദ്യമോ രാജ്യസഭാ കാലാവധി പൂർത്തീകരിക്കുന്ന മന്ത്രിമാരും ഒഴിവാക്കപ്പെടും. ഇവരെയും സംഘടനാ ചുമതലയിലേക്ക് മാറ്റും. എഴുപത് വയസ്സ് പിന്നിട്ട് മന്ത്രിമാരെ ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്.











0 comments