print edition സിംഹത്തിന്റെ പിടിയിൽ അര മണിക്കൂര്‍; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഗുജറാത്ത് ഭാവ്‌നഗറിൽ കാലി വളർത്തുകാരനെ സിംഹം പിടികൂടിയപ്പോൾ (വീഡിയോയിൽനിന്ന്)
അഹമ്മദാബാദ്: വീടിനുസമീപത്തുവച്ച് സിംഹത്തിന്റെ പിടിയിലകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് അരമണിക്കൂര്‍. ഗുജറാത്ത് ഭാവ്‌നഗറിൽ കാലി വളർത്തുകാരനെ സിംഹം പിടികൂടി ഏഴുന്നേൽക്കാൻ അനുവദിക്കാതെ അമർത്തിപ്പിടിച്ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്രാമീണർ ശബ്ദമുണ്ടാക്കിയും കല്ലെറിഞ്ഞും ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഭാവ്‌നഗറിൽ പാലിറ്റാന താലൂക്കിലെ ഗാർജിയ ഗ്രാമത്തിൽ ഞായർ പകല്‍ എട്ടരയോടെയുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
കലുഭായ് ബോഗ്-ഭായ് ഗമാര എന്നയാൾ വീടിനടുത്ത് പശുക്കൾക്ക് തീറ്റ കൊടുക്കാൻ പോയപ്പോൾ സിംഹം ചാടിവീഴുകയായിരുന്നു. പിടിവലിക്കിടെ സിംഹം ഇയാളുടെ കാലിൽ കടിച്ചുപിടിക്കുകയും കഠിനമായി പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് ഒടുവില്‍ രക്ഷിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. സിംഹത്തെ പിടികൂടാനായിട്ടില്ല.
ഗിർ വനമേഖലയ്ക്കുംപരിസര പ്രദേശങ്ങളായ ഭാവ്‌നഗർ, അംറേലി, ജുനാഗഡ് തുടങ്ങിയ ജില്ലകളിലും സിംഹങ്ങളുടെ ആക്രമണം അടുത്ത കാലത്തായി വർദ്ധിച്ചിരിക്കുകയാണ്.ഏഷ്യറ്റിക് സിംഹങ്ങളുടെ ലോകത്തെ ഏക സ്വാഭാവിക വാസസ്ഥലമാണ് ഗിർ മേഖല. 2020-ലെ കണക്കു പ്രകാരം 674-ലധികം സിംഹങ്ങൾ ഇവിടെയുണ്ട്. റേഡിയോ കോളറുകൾ ഘടിപ്പിച്ച് സിംഹങ്ങളുടെ സഞ്ചാരം നിരീക്ഷിക്കണമെന്ന ആവശ്യ ശക്തമാണ്.











0 comments