print edition കണ്ണീർപ്പൂക്കൾ: നീറ്റ് ചോദ്യ ചോർച്ചയിൽ മനംനൊന്ത് രാജ്യത്ത് ജീവനൊടുക്കിയത് 22 പേർ

ന്യൂഡൽഹി : ധർമേന്ദ്ര പ്രധാൻ രാജിവച്ചപ്പോൾ നീറുന്ന ഓർമയായി നീറ്റ് ചോദ്യ ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്തവർ. പുറത്തുവന്ന റിപ്പോർട്ടുകൾപ്രകാരം 22 പേരാണ് ആത്മഹത്യചെയ്തത്. കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗോവ, കർണാടകം, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം, മഹാരാഷ്‌ട്ര, ഹരിയാന എന്നിവിടങ്ങളിൽ വിദ്യാർഥികൾ ജീവനൊടുക്കി. കുട്ടികളുടെ ആത്മഹത്യയിൽ കേന്ദ്രസർക്കാരോ വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചില്ല. ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നതായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. കേന്ദ്രസർക്കാർ ആദ്യം അംഗീകരിച്ചതും ഇതാണ്.
രാജിക്കുശേഷവും ലാത്തിച്ചാർജ്
ജന്തർ മന്തറിലെ പ്രധാന സമരവേദിക്കുപുറത്ത് ധർമേന്ദ്ര പ്രധാന്റെ രാജിക്കുശേഷവും ഡൽഹി പൊലീസിന്റെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്രർ സിങ് എന്നിവരുമായി ചർച്ചനടക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേയാണ് നടപടി. പകൽ ഒന്നരയ്ക്കുശേഷം ടോൾസ്റ്റോയി മാർഗിൽ കേന്ദ്രീകരിച്ച വിദ്യാർഥികൾക്കുനേരെ പ്രകോപനമില്ലാതെ ലാത്തിവീശി.
ബാരിക്കേഡിന് സ്ഥാനചലനമുണ്ടായെന്ന് ആരോപിച്ചാണ് സ്പെഷ്യൽ പൊലീസ് കമീഷണർ അനിൽ ശുക്ല ലാത്തിച്ചാർജിന് നിർദേശംനൽകിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുപകരം ബലപ്രയോഗത്തിലേയ്‌ക്ക് നീങ്ങിയത് സ്ഥിതി വഷളാക്കി. വിദ്യാർഥികൾക്ക് ലാത്തിയടി ഏറ്റതോടെ മറ്റുള്ളവർ പൊലീസ് നടപടിയെ ചെറുത്തു. ഇത് നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു.
പത്തിലേറെ തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിട്ടും സ്ഥിതി നിയന്ത്രണ വിധേയമാക്കാനായില്ല. കൂട്ടമായി വിദ്യാർഥികൾ ഇരച്ചെത്തിയതോടെ പൊലീസുകാൾ ലാത്തികളുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സംഘർഷവിവരമിറഞ്ഞ് സിജെപി വക്താവ് അശുതോഷ് രംഗ സ്ഥലത്തെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.










0 comments