നീതിന്യായ സംവിധാനത്തിന് എതിരെയുള്ള പരാമര്‍ശം നീക്കി; വിവേചനങ്ങളുടെ പട്ടികയിൽ സമ്പത്തികം കലര്‍ത്തി എൻസിഇആര്‍ടി

ന്യൂഡൽഹി: സമൂഹത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന വിവേചനങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ ജാതി, മതം, വംശം, ലിംഗഭേദം, ഭിന്നശേഷി എന്നിവയ്‌ക്കൊപ്പം 'സാമ്പത്തിക പശ്ചാത്തലവും' കൂട്ടിക്കലര്‍ത്തി എൻസിഇആര്‍ടി. യുജിസി തന്നെയും ഇവയെ സാമൂഹിക ശാസ്ത്രപരമായി വ്യവഛേദിച്ച് തിരിച്ചറിയാൻ നിര്‍ദ്ദേശിക്കുമ്പോൾ എൻസിഇആര്‍ടി വിവേചനത്തിനുള്ള കാരണമായി പുതിയ പാഠപുസ്തകത്തിൽ 'സാമ്പത്തികവും' തിരുകിക്കയറ്റി.
'പൗരത്വം: അവകാശങ്ങളും കടമകളും' എന്ന അധ്യായത്തിലാണ് ഈ മാറ്റം. ജാതി, മതം, വംശം, ലിംഗഭേദം, ശാരീരിക രൂപം, സാമ്പത്തിക പശ്ചാത്തലം എന്നിവയുടെ പേരിൽ ഏതെങ്കിലും വ്യക്തിയോടോ വിഭാഗത്തോടോ മോശമായി പെരുമാറുന്നത് വിവേചനമാണെന്നും, ഇത് ധാർമ്മികമായി തെറ്റാണെന്ന് പറയുന്നു. മാത്രമല്ല നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്നും പുസ്തകം വ്യക്തമാക്കുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന യുജിസി ചട്ടങ്ങളിൽ (UGC Regulations, 2026) മതം, വംശം, ജാതി, ലിംഗഭേദം, ജന്മസ്ഥലം, ഭിന്നശേഷി എന്നിവയെയാണ് വിവേചനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 'സാമ്പത്തിക പശ്ചാത്തലം' ഒരു പ്രത്യേക വിഭാഗമായി നേരിട്ട് ഇവയോടൊപ്പം ചേര്‍ക്കുന്നില്ല. സംവരണത്തിന് എതിരായി ഉൾപ്പെടെ നിലനിൽക്കുന്ന വാദങ്ങളുടെ ആശയ ശാഖയ്ക്ക് ചേര്‍ന്നാണ് എൻസിഇആര്‍ടിയുടെ പാഠപുസ്തകത്തിനകത്തെ സമീകരണ ശ്രമം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 വ്യക്തമായി പറയുന്നത് മതം, വംശം, ജാതി, ലിംഗഭേദം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു എന്നാണ്. പുതിയ പാഠപുസ്തകം ഭരണഘടനയുടെ ഈ കൃത്യമായ അതിർവരമ്പുകളെ മറികടന്ന് അതിലേക്ക് പുതിയ നിർവചനം കൂട്ടിച്ചേർക്കുന്നു. ഇതുവഴി ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രപരമായ നിലപാടുകളെ ഒളിച്ചു കടത്തുന്നു. ജാതീയവും വംശീയവുമായ തലമുറകളായി തുടരുന്ന സാമൂഹിക വിവേചനങ്ങളെ സാമ്പത്തിക അസമത്വവുമായി ചേര്‍ത്ത് സമീകരിക്കയാണ് ചെയ്യുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ 'നീതിന്യായ വ്യവസ്ഥയിലെ അഴിമതി' എന്ന ഭാഗം വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇന്ത്യൻ കോടതികളിൽ അഴിമതി വ്യാപകമാണെന്ന തരത്തിലുള്ള പരാമർശങ്ങളും, കോടതികളിലെ കേസ് കെട്ടിക്കിടക്കലിനെക്കുറിച്ചുള്ള കടുത്ത പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ടായിരുന്നു. ഇതിനെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചു. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നീതിന്യായ വ്യവസ്ഥയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം അടങ്ങിയ പുസ്തകത്തിന്റെ ഡിജിറ്റൽ, അച്ചടി പതിപ്പുകൾ ഉടനടി പിൻവലിക്കാൻ കോടതി ഉത്തരവിട്ടു. തുടർന്ന് എൻസിഇആർടി സുപ്രീം കോടതിയോട് ക്ഷമാപണം നടത്തുകയും പുസ്തകം വിപണിയിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും പിൻവലിക്കുകയുമായിരുന്നു.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് (Writ Petition Civil No. 1/2026) ഇപ്പോൾ ഈ തിരുത്തൽ വരുത്തിയിട്ടുള്ളതെന്ന് പുതുക്കിയ പുസ്തകത്തിന്റെ നന്ദിപ്രകാശനത്തിൽ എൻസിഇആർടി കുറ്റസമ്മതം പോലെ പറയുന്നുണ്ട്.
ചരിത്രത്തെയും സമകാലിക രാഷ്ട്രീയത്തെയും പ്രത്യേക വീക്ഷണകോണിൽ അവതരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ പുസ്തകത്തിൽ തുടരുന്നു. പൂർണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യത്തിന്റെ ചരിത്രത്തിലേക്ക് വി ഡി സവർക്കറുടെ പേര് സ്വന്തം നിലയ്ക്ക് കൂട്ടി ചേര്‍ത്തിട്ടുണ്ട്. 1925-ലെ 'സ്വരാജ്' പ്രഖ്യാപനം എന്ന പേരിലാണിത്. ഇതോടൊപ്പം "ഹിറ്റ്‌ലർ", "വംശീയ നാസി പ്രത്യയശാസ്ത്രം" എന്നീ പദങ്ങൾ നീക്കുകയും ചെയ്തിട്ടുണ്ട്.











0 comments