2003 ലെ രാമാവതാര്‍ ജഗ്ഗി വധക്കേസിൽ അമിത് ജോഗിക്ക് ജീവപര്യന്തം

അമിത് ജോഗി
റായ്പൂര്‍: എൻ സി പി നേതാവ് രാമാവതാര്‍ ജഗ്ഗി വധക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിയെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2003-ൽ ഉണ്ടായ കൊലപാതക കേസിലാണ് വിധി പുറത്ത് വന്നിരിക്കുന്നത്. ഈ കേസിൽ അമിത് ജോഗിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ 2007-ലെ വിധി ഛത്തീസ്ഗഡ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
2003 ജൂൺ 4-നാണ് എൻ സി പി നേതാവായ രാമാവതാര്‍ ജഗ്ഗി കൊല്ലപ്പെടുന്നത്. അജിത് ജോഗി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു കൊലപാതകം. ആദ്യം സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി ബി ഐക്ക് കൈമാറി. ഗൂഢാലോചനയിൽ അമിത് ജോഗിക്ക് പങ്കുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു.
2007 മെയ് 31-ന് റായ്പൂരിലെ വിചാരണ കോടതി കേസിൽ വിധി പറഞ്ഞു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അമിത് ജോഗിയെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. കേസിലെ മറ്റ് 28 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അവർക്ക് ശിക്ഷ വിധിച്ചു.
അമിത് ജോഗിയെ വിട്ടയച്ചതിനെതിരെ സി ബി ഐ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഇത് വര്‍ഷങ്ങൾക്ക് ശേഷം 2011-ൽ ആയിരുന്നു. അപ്പീൽ നൽകാൻ വൈകി എന്നത് കാണിച്ച് ഹൈക്കോടതി അപ്പീൽ തള്ളി.
Related News
കൊല്ലപ്പെട്ട ജഗ്ഗിയുടെ മകൻ സതീഷ് ജഗ്ഗിയും സി ബി ഐയും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും പരിഗണനയിൽ എത്തിയത്. 2023 നവംബറിൽ സി ബി ഐയുടെ അപ്പീൽ പുനഃപരിശോധിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചു. ഇതിനെത്തുടർന്നാണ് കേസ് വീണ്ടും പരിഗണിച്ചു.
ഐ.പി.സി സെക്ഷൻ 302 (കൊലപാതകം), 120-ബി (ഗൂഢാലോചന) എന്നിവ പ്രകാരം അമിത് ജോഗി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജീവപര്യന്തം തടവും 1,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. യാതൊരു ഉറച്ച അടിത്തറയുമില്ലാതെയാണ് വിചാരണ കോടതി അമിത് ജോഗിയെ അന്ന് കുറ്റവിമുക്തനാക്കിയതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊല്ലപ്പെട്ട രാമാവതാര്‍ ജഗ്ഗി
2003 ജൂൺ 4-നാണ് ഛത്തീസ്ഗഡ് എൻസിപി ട്രഷററായ രാമാവതാർ ജഗ്ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്. അജിത് ജോഗി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഈ സംഭവം. രാഷ്ട്രീയ പ്രതിയോഗിയെ ഇല്ലാതാക്കാൻ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കേസിൽ ആകെ 31 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മാപ്പുസാക്ഷികളാവുകയും 28 പേരെ 2007-ൽ വിചാരണ കോടതി ശിക്ഷിക്കുകയും ചെയ്തു.
മുൻ കേന്ദ്രമന്ത്രി വി സി ശുക്ലയും അജിത് ജോഗിയും തമ്മിൽ കടുത്ത രാഷ്ട്രീയ മത്സരം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് സംഭവം. വി സി ശുക്ലയുടെ വിശ്വസ്തനും എൻസിപി ട്രഷററുമായിരുന്നു രാമാവതാർ ജഗ്ഗി.










0 comments