സുപ്രീംകോടതി വിലക്കിയ എന്‍സിഇആർടി പാഠപുസ്തകം പരിഷ്‌കരിച്ചു; പുതിയ പതിപ്പ് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങും

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെത്തുടർന്ന് സുപ്രീംകോടതി നിരോധിച്ച എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകം പരിഷ്‌കരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ പുതിയ പതിപ്പ് ഒരാഴ്ചയ്ക്കുള്ളിൽ വിപണിയിലെത്തുമെന്ന് എന്‍സിഇആർടി വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ ആൻഡ് ബിയോണ്ട്' (Exploring Society: India and Beyond - Part II) എന്ന പുസ്തകത്തിലെ 'നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്' എന്ന അധ്യായമാണ് വിവാദത്തിന് കാരണമായത്. കോടതികളിൽ അഴിമതി നിലനിൽക്കുന്നുണ്ടെന്ന പരാമർശത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും പുസ്തകത്തിന്റെ അച്ചടിയും വിതരണവും പൂർണ്ണമായി നിരോധിക്കുകയും ചെയ്തിരുന്നു.
കോടതികൾക്കെതിരെയുള്ള വിമർശനപരമായ ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പകരം നീതിന്യായ വ്യവസ്ഥയുടെ ഘടനയെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങൾ ഉൾപ്പെടുത്തി. നിയമവിദഗ്ദ്ധരും അധ്യാപകരും അടങ്ങുന്ന ഉന്നതതല സമിതി പരിഷ്‌കരിച്ച പാഠഭാഗങ്ങൾ പരിശോധിച്ചുറപ്പിച്ചു.
പുതിയ അധ്യയന വർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകം ലഭ്യമാകാത്തത് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പുസ്തകം വിതരണത്തിനെത്തുമെന്നാണ് എൻസിഇആർടി അറിയിച്ചത്.
നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ഉൾപ്പെടുത്തിയതിൽ എന്‍സിഇആർടി നേരത്തെ സുപ്രീംകോടതിയിൽ ഉപാധികളില്ലാത്ത മാപ്പ് അപേക്ഷിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പഴയ പതിപ്പ് നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. പുതിയ പുസ്തകം എത്തുന്നതോടെ നിലവിലെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.










0 comments