'അഴിമതിക്കാരൻ, ഉത്തരവാദിത്തമില്ലാത്തയാൾ': പുറത്താക്കലിനുപിന്നാലെ കോൺഗ്രസ് അധ്യക്ഷനെതിരെ രൂക്ഷവിമർശനവുമായി നവജോത് കൗർ

ഛണ്ഡീഗഡ്: സസ്പെൻഷനുപിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വറിംഗിനെതിരെ രൂക്ഷവിമർശനവുമായി നവജോത് കൗർ സിദ്ദു രംഗത്ത്. തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് നവജ്യോത് കൗർ സിദ്ദു, രാജാ വറിംഗിനെ "വിവേചനമില്ലാത്തവൻ, ഉത്തരവാദിത്തമില്ലാത്തവൻ, ധാർമികമായി സത്യസന്ധതയില്ലാത്തവൻ, അഴിമതിക്കാരൻ" എന്നെല്ലാം വിശേഷിപ്പിച്ചത്.
വിവേചനമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത, ധാർമികമായി സത്യസന്ധതയില്ലാത്ത, അഴിമതിക്കാരനായ ഒരു പ്രസിഡന്റിനൊപ്പം നിൽക്കാൻ ഞാന്‍ വിസമ്മതിക്കുന്നു എന്ന് കൗർ എക്സിൽ കുറിച്ചു. 'അദ്ദേഹത്തിന്റെ കഴിവില്ലായ്മയും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും കാരണം വേദനിക്കപ്പെട്ട എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും വേണ്ടി ഞാൻ നിലകൊള്ളുന്നു. ഞാൻ അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി എന്തിനാണ് അദ്ദേഹത്തിന് സംരക്ഷണം നൽകുന്നതെന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്." കൗർ കൂട്ടിച്ചേർത്തു.
"500 കോടി രൂപയുടെ മുഖ്യമന്ത്രി" എന്ന പരാമർശത്തിന്റെ പേരിലാണ് കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയായ നവജോത് കൗർ സിദ്ദുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ രാജാ വറിംഗ് സസ്പെൻഡ് ചെയ്തത്. തന്റെ ഭർത്താവ് നവജോത് സിംഗ് സിദ്ദുവിനെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ മാത്രമേ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തൂ എന്ന പ്രസ്താവനയ്ക്കിടയിലാണ്, 'പക്ഷെ സ്യൂട്ട്കേസിൽ 500 കോടിയുമായി വരുന്നയാളായിരിക്കും മുഖ്യമന്ത്രി' എന്ന് കൗർ ആരോപിച്ചത്. ഈ പരാമർശം വലിയ രാഷ്ട്രീയ വിമർശനത്തിന് വഴിവെച്ചിരുന്നു.










0 comments