ജോൺ മത്യാസിനും ഷിജിനും വേണ്ടിയുള്ള കാത്തിരിപ്പിന് പത്ത് ദിവസം
ഞങ്ങളുടെ ജീവന് വിലയില്ലേ... കടലിന്റെ മക്കൾ ചോദിക്കുന്നു

മുതലപ്പൊഴിയിൽ തിരച്ചിൽ നടക്കുന്ന സ്ഥലത്ത് എത്തിയ നാട്ടുകാരും ബന്ധുക്കളും
തിരുവനന്തപുരം : കേരളത്തിന്റെ രക്ഷാസൈന്യത്തോടുള്ള സർക്കാർ അവഗണന തുടരുന്നു. ഉറ്റവരും നാടൊന്നാകെയും കടലിന്റെ ആഴങ്ങളിൽ മറഞ്ഞ ജോൺ മത്യാസിനും ഷിജിനും വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് പത്തുദിവസം. ഇതുവരെയും ഫലപ്രദമായ തിരച്ചിലിന് സർക്കാർ തയ്യാറായിട്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുതലപ്പൊഴിയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനുവേണ്ടി ശനിയാഴ്ചയും കാര്യക്ഷമമായ തിരച്ചിൽ ഉണ്ടായില്ല. വെള്ളിയാഴ്‌ച ഭാര്യ സ്റ്റിജിയും പിഞ്ചുമക്കളും മഴയിൽ നനഞ്ഞ് പ്രതിഷേധിക്കുകയും ഒടുവിൽ മന്ത്രി സി പി ജോൺ നേരിട്ടെത്തി തിരച്ചിൽ കാര്യക്ഷമമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. എന്നാൽ ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.
ഫിഷറീസ് വകുപ്പിന്റെ രണ്ടു വള്ളവും കോസ്റ്റൽ പൊലീസിന്റെ ഒരു ബോട്ടും മാത്രമാണ് ശനിയാഴ്ച തിരച്ചിലിന് ഇറങ്ങിയത്. വിഴിഞ്ഞത്തുനിന്നുള്ള സ്വകാര്യ സ്‌കൂബ ടീമിനെ എത്തിച്ചതാകട്ടെ ഉച്ചയ്ക്കും. ഇൗ സമയം കടൽ പ്രഷുബ്‌ധമായതിനാൽ മുക്കാൽ മണിക്കൂർ മാത്രമാണ് തിരച്ചിലുണ്ടയത്. സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയ്ക്ക് തിരച്ചിൽ നടത്തുന്നുണ്ട്. "ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങളുടെ ജീവനും വിലയില്ലേ' എന്നാണ് ഉള്ളുലഞ്ഞ് കടലിന്റെ മക്കൾ ചോദിക്കുന്നത്.
വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനുവേണ്ടി കോസ്റ്റ് ഗാർഡിന്റെ ഒരു ഷിപ് മാത്രമാണ് തിരച്ചിലിനിറങ്ങിയത്. വെള്ളിയാഴ്‌ച മന്ത്രി ഷിബു ബേബി ജോൺ, ജോൺ മത്യാസിന്റെ വസതിയിലെത്തിയിരുന്നു. വിഴിഞ്ഞത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി തുറന്നുസമ്മതിച്ചു. പോരായ്മകൾ ദൗർഭാഗ്യകരമാണെന്നും ജോണിന്റെ മകൾ ഉന്നയിച്ച വിമർശങ്ങൾ കേൾക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നുമുള്ള മന്ത്രിയുടെ വാക്കുകൾ ശനിയാഴ്‌ചയും ഫലം കണ്ടില്ല.










0 comments