print edition നവകേരള സർവേ തുടരാം; ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീംകോടതി

റിതിൻ പൗലോസ്
Published on Feb 25, 2026, 12:33 AM | 1 min read
ന്യൂഡൽഹി : സർക്കാരിന്റെ വികസന–ക്ഷേമപ്രവർത്തനങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്ന ‘നവകേരള സിറ്റിസൺസ് റെസ് പോൺസ് പ്രോഗ്രാം’ സര്‍വേ തുടരാമെന്ന് സുപ്രീംകോടതി. സർവേ റദ്ദാക്കിയ ഹൈക്കോടതി വിധി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് സ്റ്റേചെയ്‌തു. പൊതുചെലവ് സംബന്ധിച്ച ഭരണഘടനാപരമായ അധികാരത്തിന്റെ ഭാഗമാണ് സർവേയെന്നും പരിധി ലംഘിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നുമുള്ള സംസ്ഥാന സർക്കാർ വാദം അംഗീകരിക്കുന്നതാണ് സുപ്രീംകോടതി വിധി. പദ്ധതിയിൽ എന്താണ് തെറ്റെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
‘‘വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പ്രതികരണം അറിയാനും മെച്ചപ്പെടുത്തണോ എന്നാരായാനും സർക്കാരിന് കഴിയില്ലേ. അതിലെന്താണ് തെറ്റ്’’ –ചീഫ് ജസ്റ്റിസ് ചോദിച്ചു. ചെലവ് സംബന്ധിച്ച റിപ്പോർട്ട് യുക്തമായ സമയത്ത് സർക്കാർ സമർപ്പിച്ചാൽ മതിയെന്നും ഉത്തരവിൽ പറഞ്ഞു.
ഫെബ്രുവരി 17നാണ് സർവേ ഹൈക്കോടതി റദ്ദാക്കിയത്. 18ന് സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഇത് ഉടൻ പരിഗണിക്കുകയും ആദ്യദിവസംതന്നെ സ്റ്റേ ഉത്തരവ് നൽകുകയും ചെയ്‌തത് സർക്കാർ നിലപാടിനുള്ള അംഗീകാരമായി. എൽഡിഎഫ് സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങൾ ജനമനസ്സിൽ ഇടംനേടുന്നത് തടയാനുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നീക്കത്തിനും വിധി തിരിച്ചടിയായി.
ഒരുഘട്ടത്തിലും സർവേയ്‌ക്കതിരായ വാദങ്ങൾ സുപ്രീംകോടതി ഗൗനിച്ചില്ല. സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. രാഷ്‌ട്രീയ പ്രവർത്തകരെ സർവേയിൽനിന്ന് വിലക്കാനും കോടതി തയ്യാറായില്ല. സര്‍വേയ്‌ക്ക് രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും 23 കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും കോൺഗ്രസ് നേതാക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദ്ര ഹൂഡ വാദിച്ചു.
സർവേയ്‌ക്കുവേണ്ടി സിപിഐ എം സംസ്ഥാന സെക്രട്ടറി പാർടി പ്രവർത്തകർക്ക് കത്ത് നൽകിയെന്ന് ഹൂഡ വാദിച്ചപ്പോള്‍, രാഷ്‌ട്രീയ നേതാക്കൾ അണികൾക്കായി നടത്തുന്ന പ്രസ്‌താവനയില്‍ കോടതിക്ക് നടപടിയെടുക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. വളണ്ടിയർമാർ വേതനമില്ലാതെയാണ് പങ്കെടുക്കുന്നതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്ന് സിബൽ ചൂണ്ടിക്കാട്ടി.










0 comments