print edition തൊഴിൽ കോഡുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; കരിദിനം ആചരിച്ച് തൊഴിലാളികള്‍

കർണാടകത്തിലെ ഹാസനിൽ കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധം

സ്വന്തം ലേഖകൻ
Published on Apr 02, 2026, 12:00 AM | 1 min read
ന്യൂഡൽഹി: തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിൽ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര്യ തൊഴിലാളി സംഘടനകളും. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധ, കോർപറേറ്റ് അനുകൂലമായ തൊഴിൽ കോഡുകൾക്കെതിരെ മുദ്രാവാക്യങ്ങളുയർന്നു. രാജ്യത്തെ മുഴുവൻ തൊഴിൽ മേഖലകളിലും പ്രതിഷേധം അലയടിച്ചു.
തൊഴിൽശാലകളിൽ കരിങ്കൊടികളേന്തി പ്രകടനവും ധർണയും സംഘടിപ്പിച്ചു. തൊഴിലാളികൾ കറുത്ത ബാഡ്‌ജ് അണിഞ്ഞ് ജോലിക്കെത്തി. തൊഴിൽ കോഡുകളുടെ പകർപ്പുകൾ കത്തിച്ചു. സൈക്കിൾ, ബെൈക്ക് റാലികളും പ്രതിഷേധത്തിന്റെ ഭാഗമായി അരങ്ങേറി. പ്രാദേശിക തലത്തിൽ നടന്ന പ്രതിഷേധത്തിൽ സംയുക്ത കിസാൻ മോർച്ചയും പങ്കാളികളായി.
കോഡുകൾ സംബന്ധിച്ച കൂടിയാലോചനകൾക്കായി ഇന്ത്യൻ ലേബർ കോൺഫറൻസ് ഉടൻ വിളിച്ചുചേർക്കണമെന്നും ആവശ്യമുയർത്തി. 30 കോടിയാളുകൾ പങ്കെടുത്ത അഖിലേന്ത്യാ പണിമുടക്കിന് ശേഷവും സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കരിദിനാചരണം. സിഐടിയു, എഐടിയുസി, ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു കരിദിനാചരണം. പ്രതിഷേധത്തിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളികളെയും അഭിവാദ്യം ചെയ്യുന്നതായി ട്രേഡ് യൂണിയനുകൾ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments