ബോയിങ് 787 വിമാനങ്ങൾ നിലത്തിറക്കണം; ഇലക്ട്രിക്കൽ തകരാറുകളിൽ മുന്നറിയിപ്പുമായി പൈലറ്റ്സ് യൂണിയൻ

ന്യൂഡൽഹി: രാജ്യത്തെ ബോയിങ് 787 വിമാനങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ച് സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ്.
വിമാനങ്ങളിലെ വൈദ്യുത സംവിധാനത്തിലുണ്ടായേക്കാവുന്ന ഗുരുതരമായ തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് പൈലറ്റുമാരുടെ സംഘടന രംഗത്തെത്തിയത്. വിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ബേയിലേക്ക് വെള്ളം ഇറങ്ങാൻ സാധ്യതയുണ്ടെന്നും ഇത് സർക്യൂട്ടുകളെ ബാധിക്കുമെന്നും ക്യാപ്റ്റൻ സി.എസ്. രൺധാവ പറഞ്ഞു.
ഫ്യുവൽ കൺട്രോൾ സ്വിച്ചിലെ തകരാറുകൾ വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ജൂണിൽ അഹമ്മദാബാദിലുണ്ടായ വിമാനാപകടം ഫ്യുവൽ കൺട്രോൾ സ്വിച്ചിലെ തകരാർ മൂലമാണെന്ന റിപ്പോർട്ടുകൾ സംഘടന ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ വിമാനത്തിൽ സമാനമായ രീതിയിൽ ഇന്ധന സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൈലറ്റുമാരുടെ സംഘടന കർശന നിലപാടുമായി എത്തിയത്.
യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഡിജിസിഎ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും പൈലറ്റ്സ് യൂണിയൻ ആവശ്യപ്പെട്ടു. നിലവിൽ എയർ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്.










0 comments