കർണാടകയിലും 'ബുൾഡോസർ രാജ്'; ബംഗളൂരുവിൽ പാവപ്പെട്ടവരുടെ വീടുകൾ തകർത്ത് കോൺഗ്രസ് സർക്കാർ

ബംഗളൂരു: ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദമായ 'ബുൾഡോസർ രാജ്' മാതൃക പിന്തുടർന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരും. ബംഗളൂരു കസ്തൂരി നഗറിൽ വർഷങ്ങളായി താമസിച്ചിരുന്ന പാവപ്പെട്ട കുടുംബങ്ങളെ മുൻകൂർ നോട്ടീസ് നൽകാതെ കുടിയിറക്കി.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് ഇതോടെ തെരുവിലായത്. ബുധനാഴ്ച പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയ അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർക്കുകയായിരുന്നു. തങ്ങളുടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പോലും മാറ്റാൻ സമയം അനുവദിച്ചില്ലെന്ന് താമസക്കാർ പറഞ്ഞു.
തണുപ്പും മഴയും വകവയ്ക്കാതെ കൈക്കുഞ്ഞുങ്ങളുമായി തെരുവിൽ കഴിയേണ്ടി വന്ന കുടുംബങ്ങളുടെ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബിബിഎംപി അധികൃതർ തങ്ങളെ ക്രൂരമായാണ് നേരിട്ടതെന്ന് അവർ പറഞ്ഞു.
യുപിയിലെ ബുൾഡോസർ നീതിക്കെതിരെ ദേശീയ തലത്തിൽ വലിയ പ്രതിഷേധം ഉയർത്തുന്ന കോൺഗ്രസ്, തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് അതേ നയം നടപ്പിലാക്കുന്നതിനെതിരെ വിമർശനം ശക്തമായി. ബിജെപിയും കോൺഗ്രസും തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമില്ലെന്നും കുടിയിറക്കപ്പെട്ടവർ പറഞ്ഞു.
രാജകൊട്ടാരങ്ങളെ സംരക്ഷിക്കുകയും പാവപ്പെട്ടവരുടെ കുടിലുകൾ തകർക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ വികസന നയമെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. മതിയായ പുനരധിവാസം ഉറപ്പാക്കാതെ വീടുകൾ തകർത്ത നടപടിക്കെതിരെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.
തകർക്കപ്പെട്ട വീടുകൾക്ക് മുന്നിൽ താൽക്കാലിക ഷെഡ്ഡുകൾ കെട്ടി സമരം തുടരാനാണ് താമസക്കാരുടെ തീരുമാനം. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ ഏകപക്ഷീയമായ നീക്കമെന്നും ആക്ഷേപമുണ്ട്.










0 comments