ad
Deshabhimani

വിമാനത്തിൽ മോശം പെരുമാറ്റം; ഇനി യാത്രക്കാർക്ക് നേരിട്ട് വിലക്കേർപ്പെടുത്താൻ എയർലൈനുകൾക്ക് അധികാരം

Aeroplane.jpg
വെബ് ഡെസ്ക്

Published on Feb 18, 2026, 12:37 PM | 1 min read

ന്യൂഡൽഹി: വിമാനങ്ങളിൽ സഹയാത്രികർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇത്തരം യാത്രക്കാർക്ക് വിമാനക്കമ്പനികൾക്ക് ഇനി നേരിട്ട് 30 ദിവസം വരെ യാത്രാവിലക്ക് ഏർപ്പെടുത്താം.


ഇതിനായി സിവിൽ ഏവിയേഷൻ റിക്വയർമെന്റ്സ് നിയമങ്ങളിൽ ഭേദഗതി വരുത്താൻ ഡിജിസിഎ ശുപാർശ ചെയ്തു. നിലവിലെ നിയമപ്രകാരം, വിമാനത്തിൽ മോശമായി പെരുമാറുന്നവരെ വിലക്കുന്നതിന് മുമ്പ് വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയുടെ പരിശോധന ആവശ്യമാണ്.


ഇതിന് 45 ദിവസം വരെ സമയമെടുക്കാറുണ്ട്. എന്നാൽ പുതിയ ഭേദഗതി വരുന്നതോടെ അടിയന്തര നടപടിയെടുക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം ലഭിക്കും. വിമാനത്തിനുള്ളിൽ പുകവലിക്കുക, മദ്യപിച്ച് ബഹളമുണ്ടാക്കുക, എമർജൻസി എക്സിറ്റുകളിൽ അനാവശ്യമായി സ്പർശിക്കുക, ലൈഫ് ജാക്കറ്റുകൾ ദുരുപയോഗം ചെയ്യുക, മുദ്രാവാക്യം വിളിക്കുക തുടങ്ങിയ കാര്യങ്ങൾ വിലക്കിന് കാരണമാകുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കൂടാതെ സഹയാത്രികരെ ശല്യപ്പെടുത്തുക, സീറ്റുകളിൽ തട്ടുകയോ തൊഴിക്കുകയോ ചെയ്യുക എന്നിവയും മോശം പെരുമാറ്റമായി കണക്കാക്കും. വിലക്കേർപ്പെടുത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ഡിജിസിഎയെ അറിയിക്കണമെന്നും എയർലൈനുകൾക്ക് നിർദ്ദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home